കഷണ്ടി എന്ന് വിളിച്ചാല്‍ ലൈംഗിക അധിക്ഷേപമാകും: യുകെ കോടതി

google news
bald
ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് തരംതാഴ്ത്തുന്ന നടപടിയാണെന്നും കോടതി വിധിച്ചു.

'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍. കഷണ്ടി സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്, അതിനാല്‍ ഒരാളെ വിശേഷിപ്പിക്കുവാന്‍ ഇത് ഉപയോഗിക്കുന്നത് വിവേചനമാണെന്ന് ട്രിബ്യൂണലിലെ ഒരു ജഡ്ജി അഭിപ്രായപ്പെട്ടു. കഷണ്ടി എന്ന വാക്ക് ലൈംഗികതയുമായി ബന്ധമുണ്ടെന്നും, ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് തരംതാഴ്ത്തുന്ന നടപടിയാണെന്നും കോടതി വിധിച്ചു.

കഷണ്ടി എന്ന വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവേചനപരമാണെന്നും ട്രിബ്യൂണല്‍ പറഞ്ഞു. ജോലിസ്ഥലത്ത് ഒരു പുരുഷന്റെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ അവയവങ്ങളെകുറിച്ച് പരാമര്‍ശിക്കുന്നതിന് തുല്യമാണെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ടോണി ഫിന്‍ എന്ന യുവാവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി.

യോര്‍ക്ക്ഷയര്‍ ആസ്ഥാനമായുള്ള ബിസിനസ് സംരംഭത്തില്‍ നിന്ന് പിരിച്ചുവിട്ട ടോണി ഫിന്‍ 24 വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. 2019 ല്‍ നടന്ന ഒരു തര്‍ക്കത്തിനിടെ ഫാക്ടറി സൂപ്പര്‍വൈസര്‍ ജാമി കിംഗ് എന്നയാളുമായി മുടിയുടെ അഭാവത്തെക്കുറിച്ച് നടത്തിയ സംസാരിത്തിനിടെയാണ് താന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി ഫിന്‍ പരാതിപ്പെട്ടത്.

തര്‍ക്കം വഷളായപ്പോള്‍ സൂപ്പര്‍വൈസര്‍ മണ്ടന്‍, കഷണ്ടി എന്ന് ഫിന്നിനെ വിളിച്ചിരുന്നു. ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് നിന്ദ്യാപരവും തരംതാഴ്ത്തുന്നതുമായ നടപടിയാണെന്ന് ട്രിബ്യൂണല്‍ അഭിപ്രായപ്പെട്ടു. കൂടാതെ ഫിന്നിന്റെ പിരിച്ചുവിടല്‍ അന്യായമാണെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.


 


 

Tags