സ്വിഗിയും സൊമാറ്റോയും ചില്ലറക്കാരല്ല; കൈവരിച്ചത് വലിയ നേട്ടം

google news
swiggy

ഒട്ടാവ: വിശക്കുമ്പോൾ ഫോണെടുത്ത് കുത്തി ഫുഡ് ഓർഡർ ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പുകൾ അത്ര ചില്ലറക്കാരല്ല. ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ ടോപ് 10 ൽ  ഇടം പിടിച്ചവയാണ് സൊമാറ്റോയും സ്വിഗിയും. രണ്ട് കമ്പനികളും 100-ലധികം ഇന്ത്യൻ യൂണികോണുകളുടെ ഭാഗമാണ്. ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8,000 കോടി രൂപ) മൂല്യമുള്ള കമ്പനികളാണ് യൂണികോൺസ്. 

കാനഡ ആസ്ഥാനമായുള്ള ആഗോള ഗവേഷണ സ്ഥാപനമായ ഇടിസി ഗ്രൂപ്പ് 'ഫുഡ് ബാരൺസ് 2022 - ക്രൈസിസ് പ്രൊഫിറ്ററിംഗ്, ഡിജിറ്റലൈസേഷൻ ആൻഡ് ഷിഫ്റ്റിംഗ് പവർ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് സ്വിഗിയും സൊമാറ്റോയും യഥാക്രമം ഒമ്പത്, പത്ത് സ്ഥാനങ്ങളിൽ ഉള്ളത്. ഇടിസി ഗ്രൂപ്പ് പറയുന്നതനുസരിച്ച് തയ്യാറാക്കിയ ഭക്ഷണം, പലചരക്ക് സാധനങ്ങൾ, മറ്റ് റീട്ടെയിൽ ഇനങ്ങൾ എന്നിവ ഓർഡർ ചെയ്യുന്നതിനും പണം നൽകുന്നതിനുമുള്ള ഡിജിറ്റൽ, ഓൺ-ഡിമാൻഡ് പ്ലാറ്റ്‌ഫോമുകളെയാണ് ഫുഡ് ഡെലിവറി സംവിധാനം എന്നു പറയുന്നത്. 

റെസ്റ്റോറന്റുകൾ/ചില്ലറ വ്യാപാരികളുടെ ഓർഡറുകൾ ഫിൽ ചെയ്യുകയും കൊറിയറുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഉപഭോക്താക്കൾക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ചൈനയുടെ പരസ്യമായി ലിസ്റ്റുചെയ്തിരിക്കുന്ന ഫുഡ് പ്ലാറ്റ്‌ഫോമായ Meituan ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. യുകെയുടെ ഡെലിവറോ, യുഎസിന്റെ യൂബർ ഇറ്റ്സ് എന്നിവ തൊട്ടുപിന്നിലുണ്ട്. കൂടാതെ, Ele.me, DoorDash, Just Eat Takeaway/Grubhub, Delivery Hero, iFood എന്നിവയാണ് നാല് മുതൽ എട്ടു വരെയുള്ള സ്ഥാനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.  

ഗിഗ് എക്കണോമിയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളിലും റിപ്പോർട്ടുകളും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട് . ഡെലിവറി തൊഴിലാളികളെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ജീവനക്കാർക്ക് പകരം സ്വതന്ത്ര കരാറുകാരായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അവർക്ക് സാമൂഹിക സുരക്ഷ, നഷ്ടപരിഹാരം അല്ലെങ്കിൽ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാറില്ല. 

പ്ലാറ്റ്‌ഫോമുകളുടെ ഇത്തരം നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനായി പല ഗവൺമെന്റുകളും തൊഴിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ തയ്യാറായേക്കുമെന്ന സൂചനയുണ്ട്. യുഎസ്എയിൽ, ന്യൂയോർക്ക് സിറ്റിയാണ് നിലവിൽ ഭക്ഷ്യ വിതരണ മേഖലയെ നിയന്ത്രിക്കുന്നതിനും മിനിമം വേതനം സ്ഥാപിക്കുന്നതിനും മറ്റുമായി നിയമം പാസാക്കിയ ആദ്യത്തെ നഗരം എന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags