ആസ്ത്രേലിയൻ തീരത്ത് കുടുങ്ങിയ തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തു

google news
sea

ആസ്​ത്രേലിയ: ടാസ്മാനിയയുടെ പടിഞ്ഞാറൻ കടൽത്തീരത്ത് 200 ഓളം പൈലറ്റ് തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തു. കടൽത്തീരത്ത് കുടുങ്ങിയ 235 തിമിംഗലങ്ങളിൽ 35 എണ്ണത്തിനു മാത്രമാണ് നിലവിൽ ജീവനുള്ളതെന്ന് ഇവയെ രക്ഷിക്കാൻ ശ്രമിക്കുന്ന രാജ്യത്തെ വന്യജീവി സേവന പ്രവർത്തനങ്ങൾ നടത്തുന്നവർ പറഞ്ഞു.

തണുത്തുറഞ്ഞ കടൽ, കരയുമായി സന്ധിക്കുന്നിടത്താണ് തിമിംഗലങ്ങൾ അടിഞ്ഞിരിക്കുന്നത്. ഇവയിൽ ജീവനുള്ളവയെ സംരക്ഷിക്കുന്നതിനായി പ്രദേശവാസികൾ തുണികൾ പുതപ്പിക്കുകയും മറ്റും ചെയ്യുന്നുണ്ട്.

നിലവിലെ പാരിസ്ഥിതിക സാഹചര്യങ്ങൾ, പടിഞ്ഞാറൻ തീരത്തെ തിരമാലകൾ എന്നിവ തിമിംഗലങ്ങളെ ബാധിക്കുന്നുവെന്ന് സ്റ്റേറ്റ് വൈൽഡ് ലൈഫ് ഓപ്പറേഷൻസ് മാനേജർ ബ്രണ്ടൻ ക്ലാർക്ക് പറഞ്ഞു.

സാധാരണയായി രക്ഷാപ്രവർത്തകർ വെള്ളത്തിലേക്ക് ഊളിയിട്ട് തിമിംഗലങ്ങളെ ആഴക്കടലിലേക്ക് പോകാൻ സഹായിക്കുകയാണ് ചെയ്യാറ്. ഇത്തവണ ഒരു അക്വാകൾച്ചർ സ്ഥാപനത്തിന്റെ മെക്കാനിക്കൽ സഹായം ഉപയോഗിച്ച് ഒരു പുതിയ സാങ്കേതികവിദ്യപരീക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട് വർഷം മുമ്പ്, സമീപത്തുള്ള മക്വാരി ഹാർബറിൽ, 500 പൈലറ്റ് തിമിംഗലങ്ങൾ കുടുങ്ങിയിരുന്നു. ടാസ്മാനിയയിലെ തണുത്തുറഞ്ഞ വെള്ളത്തിൽ ദിവസങ്ങളോളം ശ്രമിച്ചിട്ടും അവയിൽ 300 എണ്ണത്തെ രക്ഷിക്കാനായിരുന്നില്ല.

എന്തുകൊണ്ടാണ് തിമിംഗലങ്ങൾ കടൽത്തീരത്ത് എത്തിയത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. തീരത്തോട് ചേർന്ന് ഭക്ഷണം ലഭിച്ചതിനാലാകാം അവ ഇവിടേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ ഊഹം. പൈലറ്റ് തിമിംഗലങ്ങൾ ആറ് മീറ്ററിൽ കൂടുതൽ (20 അടി) നീളത്തിൽ വളരാൻ കഴിയുന്നവയാണ്. വളരെ സൗഹാർദ സ്വഭാവമുള്ളതിനാൽ അവ വേഗം അപകടത്തിൽ പെടുകയും ചെയ്യുന്നു.

Tags