സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ പണപ്പെരുപ്പം 70.2 ശതമാനമായി ഉയർന്നു
കൊളംബോ: ഏഴു പതിറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയോട് പൊരുതുന്ന ശ്രീലങ്കയിൽ പണപ്പെരുപ്പം 70.2 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്ഷണ സാധനങ്ങളുടെ വിലയിൽ 84.6 ശതമാനം വർധനവുണ്ടായി. വിദേശനാണ്യം കുത്തനെ കുറഞ്ഞതാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് ഇന്ധനം, വളം, മരുന്ന് തുടങ്ങിയ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നില്ല.
ആഗസ്റ്റ് അവസാനം വരെയുള്ള മൂന്ന് മാസങ്ങളിൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ 8.4 ശതമാനം ചുരുങ്ങി എന്നാണ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്.
ജൂലൈയിൽ രാജിവെക്കുന്നതിന് മുമ്പ് ശ്രീലങ്കയുടെ പ്രസിഡന്റ് ഗോടബയ രാജപക്‌സെ വിദേശത്തേക്ക് പലായനം ചെയ്തതോടെ ശ്രീലങ്കയിൽ സമീപ മാസങ്ങളിൽ രാഷ്ട്രീയ പ്രക്ഷോഭം നേരിടേണ്ടി വന്നിരുന്നു.
അവശ്യസാധനങ്ങൾക്കും ഇന്ധനത്തിനും വില കുത്തനെ വർധിച്ചതോടെ ജനലക്ഷങ്ങൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. ഈ മാസാദ്യം ശ്രീലങ്ക അന്താരാഷ്ട്ര നാണ്യ നിധിയുമായി 2.9 ബില്യൺ ഡോളറിന്റെ വായ്പക്ക് കരാറൊപ്പു വെച്ചിരുന്നു. ശ്രീലങ്കക്ക് ദീർഘകാല നിക്ഷേപങ്ങളടക്കമുള്ള സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തേ ഏതാണ്ട് 400 കോടി ഡോളർ ഇന്ത്യ സഹായമായി നൽകിയിരുന്നു.