സൗദിയിൽ ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യത

google news
rain-

റിയാദ്: ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടത്തരമോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രതയും ജാഗ്രതയും പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പൊതുജനളോട് അഭ്യർഥിച്ചു. 

അസീർ, നജ്‌റാൻ, ജസാൻ, അൽബാഹ, മക്ക എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും കൊടുങ്കാറ്റ് മൂലം പേമാരിയാകാമെന്നുമുള്ള ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയത്. റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം പ്രവിശ്യ, മദീന, ഹാഇൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലും ഈ കാലയളവിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇത്തരം പ്രതികൂല കാലാവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി ആവശ്യപ്പെട്ടു. മഴവെള്ളപ്പാച്ചിൽ മൂലം തോടുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള താഴ്വരകളിലും നിന്ന് മാറി നിൽക്കാൻ അദ്ദേഹം ആളുകളോട് അഭ്യർഥിച്ചു.

തങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് വിവിധ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമ അകൗണ്ടുകളിലൂടെയും പ്രഖ്യാപിച്ച സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

Tags