കുവൈത്തിൽ പാർലമെന്റ് പിരിച്ചുവിട്ടത് ദേശീയ ഐക്യം മുന്നിൽ വെച്ചെന്ന് റിപ്പോർട്ടുകൾ
കുവൈത്ത് സിറ്റി: കാലാവധി തീരാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെ ദേശീയ അസംബ്ലി പിരിച്ചുവിട്ടത് ദേശീയ ഐക്യം മുന്നിൽവെച്ചെന്ന് റിപ്പോർട്ടുകൾ.
നവംബറിൽ അമീർ തനിക്ക് നൽകിയ ഭരണഘടനാപരമായ അധികാരങ്ങളുടെ പേരിൽ രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നുവെന്ന് പാർലമെന്റ് പിരിച്ചുവിട്ടതായ അമീരി ഉത്തരവ് പുറപ്പെടുവിച്ച് കിരീടാവകാശി ശൈഖ് മിഷ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞുവെന്നാണ് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യോജിപ്പിന്റെയും നിസ്സഹകരണത്തിന്റെയും അഭാവവും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉൾപ്പെട്ട രാഷ്ട്രീയരംഗം തിരുത്താനായി പാർലമെന്റ് പിരിച്ചുവിടുന്നതായി കിരീടാവകാശി അറിയിച്ചതായാണ് വിവരം.
ദേശീയ ഐക്യത്തിന് തുരങ്കംവെക്കുന്ന നടപടികളും പ്രവർത്തനങ്ങളും തടയണമെന്നും ജനങ്ങളുടെ ദേശീയ താൽപര്യങ്ങൾ നേടിയെടുക്കുന്ന വിധത്തിൽ രാഷ്ട്രീയഗതി രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് കീഴിൽ പുതിയ മന്ത്രിസഭ അധികാരമേറ്റ് ആദ്യ യോഗം ചേർന്ന് മണിക്കൂറുകൾക്കകമാണ് പാർലമെന്റ് പിരിച്ചുവിട്ടതായ ഉത്തരവിറങ്ങിയത്.
2020 ഡിസംബർ അഞ്ചിനാണ് ഈ ദേശീയ അസംബ്ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഭരണഘടനയനുസരിച്ച് അടുത്ത രണ്ടു മാസത്തിനുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണം.
അല്ലെങ്കിൽ പാർലമെന്റ് പിരിച്ചുവിടൽ അസാധു ആവുകയും പിരിച്ചുവിടപ്പെട്ട അസംബ്ലി പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
കുവൈത്തിന്റെ 60 വർഷത്തെ പാർലമെന്ററി ചരിത്രത്തിൽ ഇത് പത്താം തവണയാണ് ദേശീയ അസംബ്ലി സസ്പെൻഡ് ചെയ്യുകയോ പിരിച്ചുവിടുകയോ കോടതി റദ്ദാക്കുകയോ ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പിരിച്ചുവിടൽ ഉത്തരവിറങ്ങിയത്.