ബഹ്റൈനില്‍ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത പ്രവാസികള്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ

google news
court

മനാമ : ബഹ്റൈനില്‍ വീട്ടുജോലിക്കാരിയായിരുന്ന പ്രവാസി വനിതയെ ബലാത്സംഗം ചെയ്യുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്‍ത രണ്ട് പ്രവാസികള്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ. ഇരുവരും സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ പരമോന്നത കോടതി, നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷ ശരിവെയ്ക്കുകയായിരുന്നു. 30ഉം 34ഉം വയസ് പ്രായമുള്ള രണ്ട് യുവാക്കളാണ് ശിക്ഷിക്കപ്പെട്ടത്. ഇവര്‍ ബംഗ്ലാദേശ് പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടുജോലിക്കാരിയായി തൊഴില്‍ വിസയില്‍ ബഹ്റൈനിലൈത്തിയ ഒരു ഇന്ത്യോനേഷ്യന്‍ സ്വദേശിനിയെ സമീപിച്ച പ്രതികള്‍ അവര്‍ക്ക് മെച്ചപ്പെട്ട ജോലിയും ശമ്പളവും വാഗ്ദാനം ചെയ്‍ത് സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടാന്‍ നിര്‍ദേശിക്കുകയായിരുന്നു. യുവതി ബഹ്റൈനില്‍ എത്തി ഒരു മാസത്തിനിടെയായിരുന്നു സംഭവം. പ്രതികളുടെ അടുത്തെത്തിയ യുവതിയെ ഇവര്‍ വിവിധ അപ്പാര്‍ട്ട്മെന്റുകളില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ബലാത്സംഗം ചെയ്യുകയും ദിവസം 25 പേരുമായി വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്‍തുവെന്ന് കേസ് രേഖകള്‍ പറയുന്നു.

ഒരു ദിവസം അപ്പാര്‍ട്ട്മെന്റിന്റെ ഡോര്‍ അടയ്ക്കാന്‍ പ്രതികള്‍ മറന്നുപോയ തക്കം നോക്കി പുറത്തിറങ്ങിയ യുവതി, അധികൃതര്‍ക്ക് മുന്നിലെത്തി വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷയാണ് ആദ്യം കോടതി വിധിച്ചത്. എന്നാല്‍ പരമാവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സുപ്രീം അപ്പീല്‍ കോടതിയെ സമീപിച്ചതോടെ ശിക്ഷ 25 വര്‍ഷമാക്കി ഉയര്‍ത്തി. ഇതിനെതിരെ പ്രതികള്‍ പരമോന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയും ശിക്ഷാ വിധി ശരിവെയ്ക്കുകയുമായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്തതിന് പ്രതികള്‍ ശിക്ഷ അര്‍ഹിക്കുന്നുവെന്ന് വിധിയില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും 2000 ബഹ്റൈനി ദിനാര്‍ പിഴയും അടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും.

Tags