ഗള്‍ഫ് രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു

google news
centralbank



ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ മുക്കാല്‍ ശതമാനവും കുവൈത്ത് കാല്‍ ശതമാനവുമാണ് നിരക്ക് വര്‍ധിപ്പിച്ചത്.  

യു.എസ് ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളും ആനുപാതികമായി പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഗള്‍ഫ് കറന്‍സികളുടെ മൂല്യം യുഎസ് ഡോളറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാലാണ് ഇപ്പോള്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടി വന്നത്. ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനുള്ള നടപടിയായാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെ സൗദി വിശേഷിപ്പിച്ചത്. മുക്കാല്‍ ശതമാനമാണ് സൗദി സെന്‍ട്രല്‍ ബാങ് പലിശ നിരക്ക് കൂട്ടിയത്. ഇതോടെ രാജ്യത്തെ റിപ്പോ നിരക്ക് 3.75 ശതമാനത്തിലെത്തി. 

യുഎഇ സെന്‍ട്രല്‍ ബാങ്കും പലിശ നിരക്ക് മുക്കാല്‍ ശതമാനം വര്‍ധിപ്പിച്ചു. യുഎഇയിലെ പുതുക്കിയ നിരക്ക് 3.15 ശതമാനമാണ്. സൗദിക്കും യുഎഇയ്ക്കും സമാനമായി ബഹ്‌റൈനും മുക്കാല്‍ ശതമാനം പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ ബഹ്‌റൈനില്‍ നാലു ശതമാനമായി പലിശ നിരക്ക്. ഖത്തറില്‍ പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിന്ന് നാലര ശതമാനത്തിലേക്കാണ് വര്‍ധിച്ചത്. അതേസമയം കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് കാല്‍ ശതമാനം മാത്രമാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതോടെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കൂടും. എന്നാല്‍ വായ്പകള്‍ക്കും കൂടുതല്‍ പലിശ കൊടുക്കേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിച്ചു.

Tags