സീസൺ കഴിഞ്ഞു : മസ്കത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ താഴുന്നു
മസ്കത്ത്: വിമാനക്കമ്പനികളുടെ കൊയ്ത്തുകാലമായ സ്കൂൾ സീസൺ അവസാനിച്ചതോടെ മസ്കത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ താഴുന്നു. സലാം എയർ, ഗോ എയർ, ഇൻഡിഗോ അടക്കമുള്ള വിമാന കമ്പനികൾ കേരളത്തിലേക്ക് സർവിസ് ആരംഭിച്ചതും ഒമാൻ എയർ സർവിസുകൾ വർധിപ്പിച്ചതും ഇവിടെ നിന്നുള്ള യാത്രക്കാർക്ക് അനുഗ്രഹമാവുകയാണ്.
എന്നാൽ, ഈ മാസം അവസാനം വരെ മാത്രമാണ് നിരക്കിളവുകൾ. അടുത്തമാസം ഓണ സീസൺ വരുന്നതിനാൽ കേരളത്തിലെ എല്ലാ സെക്ടറുകളിലേക്കും നിരക്കുകൾ വീണ്ടും ഉയരും. അടുത്ത മാസം ആദ്യം മുതൽ തന്നെ ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുന്ന സലാം എയറും എയർ ഇന്ത്യ എക്സ്പ്രസുമാണ് കേരള സെക്ടറിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത്. ഈ മാസം 17 വരെ ഈ സെക്ടറിൽ 33.200 റിയാലാണ് സലാം എയറിന്റെ നിരക്ക്.
മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈമാസം അവസാനം വരെ എയർ ഇന്ത്യ എക്സ്പ്രസ് 44.200 റിയാലാണ് ഈടാക്കുന്നത്. കോഴിക്കോട്ടുനിന്ന് മസ്കത്തിലേക്കും സമാന നിരക്കാണ്. മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് ഈമാസം 15,20,21 ദിവസങ്ങളിൽ 36.200 ആണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിലേക്ക് മാസം കൂടിയ നിരക്ക് 41 റിയാലാണ്. മസ്കത്തിൽ നിന്ന് കൊച്ചിയിലേക്ക് അധിക ദിവസവും 39.200 റിയാലാണ് നിരക്ക്. ചില ദിവസങ്ങളിൽ നിരക്ക് 42.200 ആയി ഉയരുന്നുണ്ട്. തിരുവനന്തപുരം സെക്ടറിലാണ് ഈ മാസം കുറഞ്ഞ നിരക്കുള്ളത്. മസ്കത്ത്-തിരുവനന്തപുരം സെക്ടറിൽ എയർ ഇന്ത്യയും സലാം എയറും 33.200 റിയാലാണ് ഈടാക്കുന്നത്.
എന്നാൽ, അടുത്ത മാസം കേരളത്തിൽ ഉത്സവകാലമായതിനാൽ എല്ലാ സെക്ടറിലേക്കും നിരക്കുകൾ കുത്തനെ ഉയരുന്നുണ്ട്. തിരുവന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് തിരിച്ചുമാണ് നിലവിൽ കൂടിയ നിരക്കുള്ളത്. സലാം എയർ മസ്കത്തിൽ നിന്ന് തിരുവന്തപുരത്തേക്ക് 111 റിയാലിന് മുകളിലാണ് ഈടാക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള നിരക്കുകൾ 227 വരെ ഉയരുന്നുണ്ട്. എയർഇന്ത്യ എക്സ്പ്രസിനും 100 റിയാലിന് മുകളിലാണ് നിരക്ക്. മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് 90 റിയാലിന് മുകളിലും കണ്ണൂരിൽ നിന്ന് മസ്കത്തിലേക്ക് 116ന് മുകളിലും നിരക്കുകൾ എത്തുന്നുണ്ട്. മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് 70 റിയാലിന് മുകളിലും തിരിച്ച് മസ്കത്തിലേക്ക് 102 റിയാലിന് മുകളിലും ഈടാക്കുന്നുണ്ട്.
നിരക്കുകൾ കുറഞ്ഞതോടെ കുറഞ്ഞ വരുമാനക്കാരായ നിരവധി പേർ നാട്ടിൽ പോകാൻ ശ്രമിക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്ത് പൊതുഗതാഗത സർവിസ് ഉപയോഗപ്പെടുത്തി നാടുപിടിക്കാൻ ആലോചിക്കുന്നവരും നിരവധിയാണ്.
സ്വന്തമായി ടിക്കറ്റ് എടുക്കേണ്ടവർക്കും ജോലി വിസയിലല്ലാത്തവർക്കും നാട്ടിൽ പോകാൻ പറ്റിയ സമയമാണിത്.ഈ മാസം നാട്ടിൽ പോയി തിരിച്ചുവരാൻ ആലോചിക്കുന്നവർക്ക് 100 റിയാലിൽ താഴെ ചെലവാക്കിയാൽ മതി.