ഒമാൻ ഹെൽത്ത് എക്സിബിഷൻ : ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 പ്രദർശകർ പങ്കെടുക്കും

google news
1233

മസ്‌ക്കത്ത്: ആരോഗ്യമേഖയിൽ വികസനത്തിന്‍റെ പുത്തനുണർവേകുന്ന ഒമാൻ ഹെൽത്ത് എക്‌സിബിഷൻ ആൻഡ് കോൺഫറൻസിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 150 പ്രദർശകർ പങ്കെടുക്കും. സെപ്റ്റംബർ 26മുതൽ 28വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ ഹീൽമി കേരളയുമായി ഗൾഫ് മാധ്യമവും മേളയുടെ ഭാഗമാകുന്നുണ്ട്.

ഒമാൻ ഹെൽത്ത് എക്‌സിബിഷൻ മേളയിൽ 5000ൽ അധികം ആളുകൾ സംബന്ധിമെന്നാണ് കണക്ക് കൂട്ടുന്നത്. സയ്യിദ് ഫഹർ ബിൻ ഫാത്തിക് ബിൻ ഫഹർ അൽ സഈദ് ഉദ്ഘാടനം ചെയ്യും. ഒമാൻ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷൻസ് ഓർഗനൈസിങ് കമ്പനിയായ 'കണക്ടാണ്' മേള സംഘടിപ്പികുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്‌സ് ആൻഡ് ഡ്രഗ് കൺട്രോൾ , ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് സെന്റർ , ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവ പിന്തുണ നൽകുകയും ചെയ്യും.

'ഹീൽമി കേരള'യുമായി 'ഗൾഫ് മാധ്യമ'വും മേളയുടെ ഭാഗമാകുന്നുണ്ട്. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'ഹീൽമി കേരള'ആരോഗ്യമേഖലയിലെ മികച്ച ചുവടുവെപ്പായിരിക്കുമെന്ന് ഒമാൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. വലീദ് അൽസദ്ജാലി പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങൾ, മരുന്ന് നിർമാണ കമ്പനികൾ, ആരോഗ്യ സുരക്ഷാ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവ പങ്കെടുക്കും. 

Tags