കൂടുതൽ പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതിചെയ്ത് കുവൈത്ത്
കുവൈത്ത് : അന്താരാഷ്ട്ര പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്ന ലോ സൾഫർ, ലോ ആരോമാറ്റിക് ഗ്യാസോലിൻ (കാർ ഇന്ധനം) എന്നിവ രാജ്യം കയറ്റുമതി ചെയ്തതായി കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി) അറിയിച്ചു.
ആദ്യമായാണ് രാജ്യം ഇവ കയറ്റുമതി ചെയ്യുന്നത്. മിന അൽ അഹ്മദി എണ്ണ ശുദ്ധീകരണ ശാലയിൽനിന്ന് ഉൽപാദിപ്പിച്ച 35,000 ടൺ ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. കുവൈത്ത് പെട്രോളിയം കോർപറേഷന്റെ (കെ.പി.സി) അന്താരാഷ്ട്ര വിപണി വിഭാഗവുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാണ് കയറ്റുമതിയെന്ന് കെ.എൻ.പി.സിയുടെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് കമേഴ്സ്യൽ അഫയേഴ്സ് ഡെപ്യൂട്ടി സി.ഇ.ഒയും ഔദ്യോഗിക വക്താവുമായ അഹദ് അൽ ഖുറൈഫ് അറിയിച്ചു.
കെ.എൻ.പി.സിയുടെ ഇന്ധന ശുദ്ധീകരണ പദ്ധതി പരിസ്ഥിതിസൗഹൃദ ഇന്ധനം ഉൽപാദിപ്പിക്കാൻ സഹായിക്കുമെന്നും പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും അധിക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലും കമ്പനി വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാല ആഗോള പ്രതിസന്ധികൾ കാരണം കാർ ഇന്ധനത്തിന് അന്താരാഷ്ട്ര ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ സമ്പദ്വ്യവസ്ഥക്ക് സംഭാവന നൽകുന്ന മറ്റ് വരുമാന സ്രോതസ്സുകൾ സൃഷ്ടിച്ചുകൊണ്ട് തെക്കുകിഴക്കൻ ഏഷ്യയിലും യൂറോപ്പിലും പുതിയ വിപണികൾ തേടാൻ കെ.പി.സിയുടെ ഇന്റർനാഷനൽ മാർക്കറ്റിങ് സെക്ടറുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഖുറൈഫ് പറഞ്ഞു.ശുദ്ധ ഇന്ധനപദ്ധതിയുടെ സുരക്ഷിതമായ പ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും തരണംചെയ്യുന്നതിൽ നമ്മൾ വിജയിച്ചെന്നും ഇത് ശുദ്ധ ഊർജ ഉൽപാദനത്തിലും വിപണനത്തിലും രാജ്യത്തിന്റെ അന്തർദേശീയ സ്ഥാനം ഉയർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ആരംഭിച്ച ക്ലീൻ ഫ്യുവൽസ് പ്രോജക്ട് (സി.എഫ്.പി) എണ്ണ ഉൽപാദനത്തിലും കയറ്റുമതിയിലും തങ്ങളെ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയിൽകൂടിയാണ് രാജ്യം. ഇതിനെ ശരിവെക്കുന്ന പ്രവചനങ്ങൾ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസിന്റേതടക്കമായി പുറത്തുവരുകയും ചെയ്തിട്ടുണ്ട്.
ജി.സി.സി രാജ്യങ്ങൾക്കിടയിൽ എണ്ണ വരുമാനത്തിൽ കുവൈത്ത് ഏറ്റവും ഉയർന്ന വാർഷികവരുമാനം കൈവരിക്കുമെന്നും ഇത് 2022ലെ ജി.ഡി.പിയുടെ 15 ശതമാനമായിരിക്കുമെന്നുമാണ് മൂഡീസിന്റെ പ്രവചനം.