കുവൈറ്റ് മനുഷ്യക്കടത്ത്: 30 പേർക്കായി അന്വേഷണം

google news
arrest


കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസന്വേഷണം രണ്ടാംപ്രതിയായ പത്തനംതിട്ട സ്വദേശി അജുമോന്റെ റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഡയറിയി​ലെ 30 പേരിലേക്ക്. ഇവരെ ഒന്നാംപ്രതിയും കണ്ണൂർ സ്വദേശിയുമായ മജീദിന്റെ ഒത്താശയോടെ അജു കുവൈറ്റിലേക്ക് അയച്ചെന്നാണ് കരുതുന്നത്. പലരെയും ഫോണിൽ പൊലീസ് ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. മേൽവിലാസത്തിൽ നേരിട്ടെത്തി വിവരം ശേഖരിക്കാനാണ് തീരുമാനം.

അജുമോനെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി രവിപുരത്തെ സ്ഥാപനത്തിലും ഷേണായീസ് തിയേറ്ററിന് സമീപത്തെ ഫ്ലാറ്റിലുമെത്തിച്ച് തെളിവെടുത്തു. എറണാകുളം സൗത്ത് സി.ഐ ഫൈസലിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്. ഇന്ന് മറ്റ് സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.

കുവൈറ്റ് മനുഷ്യക്കടത്തിൽ പങ്കില്ലെന്നും മജീദാണ് എല്ലാത്തിന്റെയും പിന്നിലെന്നുമാണ് അജുവിന്റെ മൊഴി. എന്നാൽ പരാതിക്കാരിയായ എറണാകുളം സ്വദേശിയെ വിദേശത്തേക്ക് അയച്ചതുൾപ്പെടെയുള്ള റിക്രൂട്ട്മെന്റുകളെക്കുറിച്ച് അജുവിനും വ്യക്തമായ ധാരണയുണ്ടായിരുന്നതായും ഇതിനുള്ള രേഖകൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

വിശദമായ പരാതി ആദ്യം നൽകിയിരുന്നെങ്കിലും പൊലീസ് മനുഷ്യക്കടത്ത് വകുപ്പ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ കൂടുതൽ വിവരങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് മനുഷ്യക്കടത്ത് കുറ്റം ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

മജീദിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ഫെബ്രുവരി 14നാണ് റിക്രൂട്ട്മെന്റ് സംഘം എറണാകുളം സ്വദേശിനിയെ ആയയുടെ ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിച്ച ശേഷം കുവൈറ്റിലേക്ക് കടത്തി അറബി കുടുംബത്തിന് വിറ്റത്.
 
 

Tags