ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫിൽ ബഹ്റൈൻ മൂന്നാമത്
മനാമ: ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ബഹ്റൈന് മൂന്നാം സ്ഥാനം. 'ഗ്ലോബൽ ഫിനാൻസ്' പ്രസിദ്ധീകരിച്ച 2022ലെ റിപ്പോർട്ടിൽ ആഗോളതലത്തിൽ 25ാമതാണ് ബഹ്റൈന്റെ സ്ഥാനം. ഓരോ രാജ്യത്തെയും ജനങ്ങളുടെ വാങ്ങൽ ശേഷിയുടെ (പച്ചേസ് പവർ പാരിറ്റി -പി.പി.പി) അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലെത്തിയവയിൽ അധികവും.
ഒരേ ഉൽപന്നത്തിന് വിവിധ രാജ്യങ്ങളിലെ വില താരതമ്യപ്പെടുത്തിയാണ് ഓരോ കറൻസിയുടെയും യഥാർഥ വാങ്ങൽശേഷി കണക്കാക്കുന്നത്. ഓരോ രാജ്യത്തെയും പണപ്പെരുപ്പവും സാധനങ്ങളുടെ വിലയും പരിഗണിച്ചാണ് ജി.ഡി.പി -പി.പി.പി കണക്കാക്കുന്നത്. ലക്സംബർഗാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 140,694 ഡോളറാണ് ഇവിടുത്തെ ജനങ്ങളുടെ ആളോഹരി വാങ്ങൽശേഷി. സിംഗപ്പൂർ (131,580), അയർലൻഡ് (124,596), ഖത്തർ (112,789), മക്കാവു (85,611), സ്വിറ്റ്സർലൻഡ് (84,658), യു.എ.ഇ (78,255), നോർവേ (77,808), അമേരിക്ക (76,027), ബ്രൂണൈ (74,953)ഇവയാണ് ആദ്യ പത്തിൽ ഇടംനേടിയ മറ്റ് രാജ്യങ്ങൾ.
25ാം സ്ഥാനത്തുള്ള ബഹ്റൈന്റെ ആളോഹരി വാങ്ങൽശേഷി 57,424 ഡോളറാണ്. മറ്റ് ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ (55,368) 27ാം സ്ഥാനത്തും കുവൈത്ത് (50,919) 31ാം സ്ഥാനത്തും ഒമാൻ (35,286) 56ാം സ്ഥാനത്തുമാണ്. 192 രാജ്യങ്ങളുടെ പട്ടികയിൽ 127ാം സ്ഥാനത്തുള്ള ഇന്ത്യയിലെ ആളോഹരി ക്രയശേഷി 8358 ഡോളറാണ്.