പത്തുവര്‍ഷങ്ങള്‍ക്കുശേഷം നയിക്കാൻ രാഹുൽ? പ്രതിപക്ഷനേതൃസ്ഥാനം രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് കോൺ​ഗ്രസിൽ ആവശ്യം

rahul gandhi

ലോക്‌സഭയില്‍  ഔദ്യോഗിക പ്രതിപക്ഷനേതൃസ്ഥാനം രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തം . കോണ്‍ഗ്രസ് നേതാക്കളായ മാണിക്കം ടാഗോര്‍, വിവേക് തന്‍ക, കാര്‍ത്തി ചിദംബരം,   ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവുത്തും  ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് 2014-ല്‍ 44 അംഗങ്ങളും 2019-ല്‍ 52 അംഗങ്ങളുമായിരുന്നു  ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് രണ്ട് മോദി സര്‍ക്കാരുകളുടെ കാലത്തും കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃപദവി ലഭിച്ചിരുന്നില്ല. നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരുന്നു ഒന്നാംമോദി സര്‍ക്കാരിന്റെ കാലത്തെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ്. 2019-ലെ തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരി സഭാകക്ഷിനേതാവായി. 2004 മുതല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലുള്ള രാഹുല്‍ ഗാന്ധി ഇതുവരെ ഭരണഘടനാ പദവികള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല.

'രാഹുലിന്റെ പേരിലാണ് ഞാന്‍ വോട്ടുതേടിയത്. ലോക്‌സഭയില്‍ അദ്ദേഹം നേതാവാകണമെന്നാണ് ഞാന്‍ കരുതുന്നത്. തിരഞ്ഞെടുക്കപ്പെട്ട എം.പിമാരും അതേ തീരുമാനം എടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനം എന്താണെന്ന് നോക്കാം. ഞങ്ങളുടേത് ഒരു ജനാധിപത്യപ്പാര്‍ട്ടിയാണ്', തമിഴ്‌നാട്ടിലെ വിരുദുനഗറില്‍നിന്ന് വിജയിച്ച മാണിക്കം ടാഗോര്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി മുന്നില്‍നിന്ന് നയിച്ചു. അദ്ദേഹമായിരുന്നു മുഖം. പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനം അദ്ദേഹം ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, അക്കാര്യത്തിലുള്ള തീരുമാനം രാഹുലിന് ഒറ്റയ്ക്ക് എടുക്കാന്‍ സാധിക്കില്ല. ചില തീരുമാനങ്ങള്‍ പാര്‍ട്ടി നേതാക്കളും എം.പിമാരും എടുക്കേണ്ടതാണ്. പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് രാഹുലിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നതെന്നും രാജ്യസഭാ എം.പി. വിവേക് തന്‍ക പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags