വഞ്ചിയോട് കോളനിയില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യമെന്ന് വനിതാ കമ്മിഷന്‍

dsh

സംസ്ഥാനത്തെ മറ്റ് ഊരുകളില്‍ നിന്നു വ്യത്യസ്തമായി വഞ്ചിയോട് പട്ടികവര്‍ഗ കോളനി നിവാസികള്‍ മെച്ചപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ ചിതറ ഗ്രാമപഞ്ചായത്തിലെ വഞ്ചിയോട് പട്ടികവര്‍ഗ കോളനിയിലെ വീടുകള്‍ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.


ഈ ഊരിലെ ഓരോ കുടുംബത്തിനും 50 സെന്റ് വീതം കൈവശാവകാശ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ കുരുമുളകാണ് പ്രധാന കൃഷി. കപ്പ ഉള്‍പ്പെടെ മറ്റു വിളകള്‍ കൃഷി ചെയ്താല്‍ വന്യ ജീവികള്‍ നശിപ്പിക്കുന്ന സാഹചര്യമുണ്ട്. കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടെന്ന് ഊരു നിവാസികള്‍ പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കും.
പട്ടികവര്‍ഗ വികസനം, ആരോഗ്യം, സാമൂഹിക നീതി, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകള്‍ ഊരു നിവാസികളുമായി നിരന്തരം ബന്ധപ്പെടുകയും ക്ഷേമ പദ്ധതികളെപ്പറ്റി അവബോധം നല്‍കുകയും ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്തു വരുന്നുണ്ട്. പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, മൊബൈല്‍ ആരോഗ്യ യൂണിറ്റ് തുടങ്ങിയവയുടെ സേവനവും ഊരില്‍ ലഭ്യമാക്കുന്നുണ്ട്. ഊരിലെ കിന്‍ഡര്‍ഗാര്‍ഡനില്‍ മെച്ചപ്പെട്ട സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് കമ്മിഷന്‍ വിലയിരുത്തി. ഊരു നിവാസികളുടെ ആരോഗ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും നല്ല പ്രധാന്യം നല്‍കുന്ന പ്രവര്‍ത്തനമാണ് ഗ്രാമപഞ്ചായത്ത് നടത്തുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.


ഒറ്റപ്പെട്ടു കഴിയുന്ന വിധവകള്‍, ഭര്‍ത്താവോ കുടുംബാംഗങ്ങളോ അസുഖബാധിതരായിട്ടുള്ള വീട്ടമ്മമാര്‍, രോഗബാധിതരായ വീട്ടമ്മമാര്‍ തുടങ്ങിയവരെ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണും മെമ്പര്‍മാരും വീടുകളില്‍ എത്തി സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. താന്നിമൂട്ടില്‍ പ്രസീന(49)യ്ക്ക് സ്നേഹസ്പര്‍ശം പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ട്രൈബല്‍ പ്രമോട്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഹൃദ്രോഗിയും വയോധികയുമായ പ്ലാമൂട്ടില്‍ ശാരദ(85), സ്ട്രോക്ക് വന്നു ചികിത്സയിലുള്ള വിപിന്‍ വിലാസത്തില്‍ ഡി. ബിജുവിനെ പരിചരിക്കുന്ന ഭാര്യ ധന്യ, സ്ട്രോക്ക് വന്നു ചികിത്സയിലുള്ള ശരവണപൊയ്കയില്‍ സഹദേവന്‍ കാണി(62)യെ പരിചരിക്കുന്ന ഭാര്യ സരോജം, അനുജത്തിയുടെ മകന്‍ ശരീരം മുഴുവന്‍ നീരുവന്നു ചികിത്സയിലുള്ള സഞ്ജു(36)വിനെ പരിചരിക്കുന്ന ചരുവിള സുജാത, സ്ട്രോക്ക് വന്നു ചികിത്സയിലുള്ള പേഴുംമൂട് സദാനന്ദന്‍കാണി(80)യെ പരിചരിക്കുന്ന ഭാര്യ ആനന്ദവല്ലി, കാന്‍സര്‍ ബാധിതനായ മകന്‍ രഘുനാഥനെ പരിചരിക്കുന്ന വയോധികയായ അമ്മ കുന്നുംപുറത്ത് തങ്കമ്മ(88) എന്നിവരെയാണ് വനിതാ കമ്മിഷന്‍ വീടുകളിലെത്തി സന്ദര്‍ശിച്ചത്. 15 കുട്ടികള്‍ പഠിക്കുന്ന ഊരിലെ കിന്‍ഡര്‍ഗാര്‍ഡനിലെ പ്രവര്‍ത്തനങ്ങള്‍ അധ്യാപിക സരിതയും വര്‍ക്കര്‍ വി. റീനയും വനിതാ കമ്മിഷനു മുന്‍പാകെ വിശദീകരിച്ചു നല്‍കി.  


വഞ്ചിയോട് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ മടത്തറ അനില്‍, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, പട്ടികവര്‍ഗ വികസന ഓഫീസര്‍ വിധുമോള്‍, സീനിയര്‍ സൂപ്രണ്ട് ഡോ. എസ്. എല്‍. പ്രതാപന്‍, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഊര് മൂപ്പന്‍ എസ്. ശ്യാംലാല്‍, വനസംരക്ഷണ സമിതി പ്രസിഡന്റ് ജി. സഹദേവന്‍, പട്ടികവര്‍ഗ പ്രമോട്ടര്‍മാരായ എ. അതുല്യ, എസ്.എല്‍. സുജിത്ത്, പൊതുപ്രവര്‍ത്തകന്‍ റോയ് തോമസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
 

Tags