ലോക്സഭാ തെരഞ്ഞെടുപ്പ് : വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് കലക്ടർ ഡോ. രേണു രാജ്

ssss

വയനാട് : ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ ഡോ രേണുരാജ് അറിയിച്ചു.  മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് എണ്ണുക. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കുള്ള  രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയായി. ഉദ്യോഗസ്ഥര്‍ക്കുള്ള മൂന്നാംഘട്ട പരിശീലനം ജൂണ്‍ മൂന്നിന് സിവില്‍ സ്റ്റേഷനിലെ ഡോ.എ.പി.ജെ ഹാളില്‍ നടക്കും.

ജൂണ്‍ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും.  തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനായി മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മൂന്ന് ഹാളുകളിലായി 24 ടേബിളുകള്‍ സജ്ജമാക്കും. 11000 ത്തോളം തപാല്‍ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രീ-കൗണ്ടിങിന് പത്ത് ടേബിളുകളാണ് സജ്ജമാക്കുക. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് എണ്ണുന്നത്. 8.30 ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങും.

ഇതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 14 വീതം ടേബിളുകളാണ് ക്രമീകരിക്കുക. പോളിങ് സ്റ്റേഷനുകള്‍ കുറവുള്ള ഏറനാട് മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിന് 12 ടേബിളുകളാണ് ഒരുക്കുക. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക.  ഒന്ന് മുതല്‍ 14 വരെ പോളിങ് സ്റ്റേഷനുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുക. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന് കൗണ്ടിങ് ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൗണ്ടിങ് ഹാളുകളില്‍ സി.സി.ടി.വി നിരീക്ഷണം ഉറപ്പാക്കും. വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ മുട്ടില്‍ ഡബ്ലു.എം.ഒ ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയാ സെന്റര്‍ സജ്ജീകരിക്കും. പോസ്റ്റല്‍, ഇ.വി.എം വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുക. വോട്ടെണ്ണലിന് ശേഷം ഇലക്‌ട്രോണിക് യന്ത്രങ്ങള്‍ അതത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്ത് തിരികെ വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കും.

വോട്ടെടുപ്പിന് ശേഷം വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് മുറികള്‍ കനത്ത സുരക്ഷയിലാണ്. കേന്ദ്ര ആംഡ് പോലീസ്, സംസ്ഥാന ആംഡ് പോലിസ്,  സംസ്ഥാന പോലീസ് എന്നിവര്‍ 24 മണിക്കൂറും മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജിലെ സ്‌ട്രോങ്ങ് റൂമിന് കനത്ത സുരക്ഷയൊരുക്കുന്നു.  ജൂണ്‍ നാലിന് രാവിലെ 6.30 ന് റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ത്ഥി ഏജന്റുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ട്രോങ്ങ് റൂമുകള്‍ തുറക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും പാസ്സുള്ളവര്‍ക്കും മാത്രമായിരിക്കും ഇവിടേക്ക് പ്രവേശനം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു.ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പത്രസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം.മെഹറലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags