ഹാർമോണിയം പിറന്നത് ബാബുരാജിനോടുള്ള ആരാധനയിൽ നിന്ന്: ഹാഫിസ് മുഹമ്മദ്
![ssss](https://keralaonlinenews.com/static/c1e/client/94744/uploaded/291724319809931495898bf8858272cb.gif?width=823&height=431&resizemode=4)
കൽപ്പറ്റ : ഹാർമോണിയം പിറന്നത് എം.എസ് ബാബുരാജ് എന്ന അനശ്വര സംഗീതജ് നോടുള്ള തീവ്രമായ ആരാധനയിൽ നിന്നാണെന്ന് എൻ. പി.ഹാഫിസ് മുഹമ്മദ് പറഞ്ഞു.കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്ര കുമാർ ഹാളിൽ നടന്ന 183 മത് പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപദാനങ്ങൾക്കും കെട്ടുകഥകൾക്കും അപ്പുറമുള്ള ബാബുരാജിനെ തേടിയുള്ള യാത്രയായിരുന്നു അത്.1990 തുടങ്ങി 2022 വരെയുള്ള കാലയളവിൽ എഴുതിയും മാറ്റിയെഴുതിയും പൂർത്തീകരിച്ചു.
ഈ നോവൽ 9 തവണ മാറ്റി എഴുതിയിട്ടുണ്ട്. ബാബുരാജിനെ കുറിച്ചുള്ള ഗൗരവതരമായ പഠനങ്ങളോ, അഭിമുഖമോ ലഭ്യമായിരുന്നില്ല. പരമ്പരാഗതമായ രീതിയിൽ സംഗീതാ അഭ്യാസനം നേടിയിട്ടില്ലാത്ത ബാബുരാജ് ആണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും ഹൃദ്യമായ രാഗങ്ങളെ മലയാളികളെ അനുഭവിപ്പിച്ചത്. സമൂഹത്തിന് ഏറെ ദ്രോഹം ചെയ്തവർക്കുപോലും ഇന്ന് മീസാൻ കല്ലുകൾ ഉണ്ട്. എന്നാൽ ബാബുരാജിനെ ഓർക്കാൻ പള്ളിപ്പറമ്പിലെ മി സ്സാൻ കല്ലു പോലും ശേഷിച്ചിരിക്കുന്നില്ലെന്ന ദുഃഖത്തിൽ നിന്നാണ് ഈ നോവൽ പിറവിയെടുക്കുതെന്നു ഹാഫിസ് മുഹമ്മദ് പറഞ്ഞു.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബാവ. കെ പാലുകുന്നാണ് "ഹാർമോണിയം" എന്ന പുസ്തകം അവതരിപ്പിച്ചത്. എം എസ് ബാബുരാജ് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞന് ഗ്രന്ഥകാരൻ നൽകുന്ന സ്മരണാഞ്ജലി യാണ് ഈ കൃതി.മലയാളത്തിലെ മറ്റ് ജീവചരിത്ര ആഖ്യായികകളുടെ ഘടനയിൽ നിന്ന് കുതറിമാറി തികച്ചും നവീനമായ ഒരു ആഖ്യായികയാണ് ഹാർമോണിയത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്നതും മരിച്ചവരും ആയ പ്രമുഖരോടൊപ്പം നോവലിസ്റ്റ് ഭാവനയിൽ നെയ്തെടുത്ത അനേകം കഥാപാത്രങ്ങളും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യാഥാർത്ഥ്യവും ഭാവനയും കൂട്ടിക്കുഴച്ച് നവീനമായ രീതിയിൽ എഴുതപ്പെട്ടതാണ് ഈ നോവൽ.മലയാളികൾക്ക് തികച്ചും അപരിചിതമായ ഒരു ഭാവുകത്വ പരിസരത്തിലേക്കാണ് ബാബുരാജ് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
വേലായുധൻ കോട്ടത്തറ മോഡറേറ്റർ ആയിരുന്നു. അർഷാദ് ബത്തേരി ചർച്ച ഉത്ഘാടനം ചെയ്തു.സി കെ കുഞ്ഞികൃഷ്ണൻ, , എം ഗംഗാധരൻ,എം. പി.കൃഷ്ണകുമാർ, സൂപ്പിപള്ളിയാൽ,ഷബ്‌ന ഷംസു, ലത റാം,എ. സി.ജോൺ, എം.സി. ദിലീപ്, ടി.വി.രവീന്ദ്രൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.