കോട്ടയത്ത് മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനമാരംഭിച്ചു

google news
hgfcxzxc

കോട്ടയം: മൃഗചികിത്സാ സംവിധാനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെ വൈക്കം ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. പദ്ധതി തോമസ് ചാഴികാടൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു.
 തലയോലപറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം എന്നിവർ ആശുപത്രി ഉപകരണങ്ങൾ കൈമാറി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ  ഡോ. എൻ. ജയദേവൻ വൈക്കം ബ്ലോക്കിലെ ക്ഷീര കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വളർത്തുമൃഗങ്ങൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യങ്ങളിൽ കർഷകരുടെ വീടുകളിൽ സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. മൃഗാശുപത്രികളിൽനിന്നു പ്രവർത്തനസമയങ്ങളിൽ സൗജന്യസേവനം ലഭ്യമാണ്. ആശുപത്രിയിൽ നേരിട്ടെത്താൻ സാധിക്കാത്ത സന്ദർഭങ്ങളിൽ രാത്രി എട്ടു മണി വരെ 1962 ടോൾ ഫ്രീ നമ്പറിലൂടെ നിശ്ചിതഫീസ് നൽകി ചികിത്സ ലഭ്യമാക്കാം. തുടക്കത്തിൽ ഉച്ചയ്ക്ക് ഒന്നുമുതൽ എട്ടുവരെയാണ് സേവനം.
 ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സർജൻ, ഒരു പാരാവെറ്റ്, ഒരു ഡ്രൈവർ കം അറ്റൻഡന്റ്  എന്നിങ്ങനെ മൂന്നുപേരാണുള്ളത്. കാഞ്ഞിരപ്പള്ളി, വൈക്കം ബ്ലോക്കുകളിലേക്കായി രണ്ടു വാഹനങ്ങൾ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള ബ്ലോക്കുകളിലേക്ക് ഉടൻ വാഹനങ്ങളെത്തും. ലൈവ്സ്‌റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴിൽ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിലാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിച്ചിട്ടുള്ളത്

ക്ഷീര കർഷകർക്ക് വാതിൽപ്പടി സേവനം ലഭിക്കുന്നതിന് ഫീസ് നിരക്ക് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്ക് 450 രൂപ. കൃത്രിമ ബീജദാനത്തിന് 50 രൂപ അധികം നൽകണം. അരുമമൃഗങ്ങൾക്ക് 950 രൂപ. ഓപ്പറേഷൻ, പ്രസവ സംബന്ധമായ സങ്കീർണമായ കേസുകൾ, ഒന്നിലധികം ഡോക്ടർമാർ വേണ്ടി വരുന്ന കേസുകൾ എന്നിവക്ക് അതിനനുസൃതമായി തുക ഓൺലൈൻ ആയി നൽകണം.

Tags