സോഷ്യൽ മീഡിയ വഴി അപകീർത്തികരമായി കാര്യങ്ങൾ പ്രചരിപിക്കുന്ന വർക്കെതിരെ നിയമ നടപടി സ്വീകരിക്കും : ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ
പയ്യാവൂർ:സോഷ്യൽ മീഡിയ വഴി അപകീർത്തിപരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപകീർത്തികരമായ കാര്യങ്ങളും തന്റെ പടവും ഉൾപ്പെടെയാണ് ചിലർ വാട്സാപ്, ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നത്. ഇവർക്കെതിരേ ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വ്യാജരേഖ ചമച്ചതായി കാണിച്ച് തനിക്കെതിരേ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. ക്രിമിനൽ കേസുകളുടെ അടിസ്ഥാനത്തിൽ നെടിയേങ്ങ കേന്ദ്രമായുള്ള സംരംഭകന്റെ അക്ഷയ കേന്ദ്രം നേരത്തെ റദ്ദ് ചെയ്തിരുന്നു. ഇതിനെതിരേ ഇയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ കേസ് നീട്ടിക്കൊണ്ടു പോകുന്നതിനായാണ് തനിക്കെതിരേ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2018 ൽ താൻ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. ആ കാലത്ത് താൻ നഗരസഭ ചെയർപേഴ്സണല്ലെന്നും സത്യം ജനം തിരിച്ചറിയുമെന്നും കെ.വി. ഫിലോമിന പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി. ചന്ദ്രാംഗതൻ, ജോസഫീന വർഗീസ്, കെ.സി. ജോസഫ് കൊന്നയ്ക്കൽ, കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, കെ.വി. കുഞ്ഞിരാമൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.