കുഷ്ഠരോഗ നിര്‍ണ്ണയം; ഭവന സന്ദര്‍ശനം തുടങ്ങി

google news
gfdxgx

വയനാട് : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടിയായ 'അശ്വമേധം'ത്തിന്റെ ഭാഗമായുളള ഭവന സന്ദര്‍ശനം ജില്ലയില്‍ തുടങ്ങി. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യ മാക്കുക എന്നതാണ് ഭവന സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും കുഷ്ഠ രോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിച്ച് അവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയിലെത്തിക്കും. ഗൃഹ പരിശോധനയിലൂടെ കണ്ടെത്തിയ രോഗികള്‍ക്ക് തുടര്‍ ചികിത്സയും  ഉറപ്പാക്കും. ഭവന സന്ദര്‍ശനത്തിന് 1149 ടീമിലായി 2298 വളണ്ടിയര്‍മാരെ ജില്ലയില്‍ സജ്ജമാക്കിക്കിയിട്ടുണ്ട്. ഇതില്‍ 1149 പുരുഷ വളണ്ടിയര്‍മാരും 1149 സത്രീ വളണ്ടിയര്‍മാരും ഉള്‍പ്പെടും. നിലവില്‍ ജില്ലയില്‍ 14 രോഗികളാണ്  ചികിത്സയില്‍ കഴിയുന്നത്.  ഇതില്‍ 12 എണ്ണം പകര്‍ച്ചശേഷി കൂടുതലുള്ള എം.ബി കേസുകള്‍ ആണ്.

ജില്ലാതല ഉദ്ഘാടനം മുണ്ടേരി അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.സാവന്‍ സാറ മാത്യു ക്യാമ്പയിന്‍ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നിവയുടെ സഹകരണത്തോ ടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കല്‍പ്പറ്റ മുനിസിപാലിറ്റി ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.പി മുസ്തഫ, കൗണ്‍സിലര്‍മാരായ എം.കെ ഷിബു, സി.കെ ശിവരാമന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ രാജന്‍ കരിമ്പില്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ സി.സി. ബാലന്‍, കെ.കെ ചന്ദ്രശേഖരന്‍, അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ ഡിജോ ജോണ്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags