ശവംതീനി പ്രയോഗത്തിന് അനുയോജ്യന്‍ കെ.സുധാകരന്‍ തന്നെ:എം.വി ജയരാജന്‍

google news
m v jayarajan p jayarajan

 കണ്ണൂര്‍: ഗാന്ധി പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് അവിടെ സന്ദര്‍ശിച്ചു പയ്യന്നൂരില്‍  കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി  സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍.  ശവംതീനി' എന്ന പ്രയോഗത്തിന്  ഏറ്റവും അനുയോജ്യന്‍ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവായ കെ.പി.സി.സി  അധ്യക്ഷന്‍കെ.സുധാകരന്‍ തന്നെയാണെന്ന് എം.വി ജയരാജന്‍ കുറ്റപ്പെടുത്തി.

 ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയെ വധിക്കാനായി തന്റെ  അനുയായിയും 19 കേസിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍ പെടുന്നയാളുമായ ഫര്‍സീന്‍ മജീദിനെ ആകാശയാത്രയ്ക്കയച്ചതിനു  പിന്നിലും കെ.പി.സി.സി  അധ്യക്ഷനാണ്.

 1995-ല്‍ ഇ.പി. ജയരാജനെ വെടിവച്ചു കൊല്ലാന്‍ തോക്കും പണവും നല്‍കി ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത് കെ സുധാകരനായിരുന്നുവെന്ന്  പൊലിസ് പിടിയിലായ പ്രതികള്‍ തന്നെ പറഞ്ഞ കാര്യമാണ്. നാല്‍പ്പാടി വാസു കൊലക്കേസിലെ പ്രതി സുധാകരനാണെന്ന് മട്ടന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ സാക്ഷ്യപ്പെടുത്തുന്നു. സേവറി ഹോട്ടല്‍ തൊഴിലാളി നാണുവിനെ വധിച്ചതും കോ-ഓപ്പറേറ്റീവ് പ്രസ്സില്‍ വി. പ്രശാന്തനെയും, ചൊവ്വ കോ-ഓപ്പ്. റൂറല്‍ ബേങ്കില്‍ സി. വിനോദനെയും വെട്ടി നുറുക്കിയതും പരേതനായ ടി.കെ ബാലന്റെ വീട്ടിനു നേരെ ബോംബെറിഞ്ഞതും മകന്‍ ഹിതേഷിന്റെ  ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതും സുധാകരന്റെ ഗുണ്ടാപ്പടയുടെ അക്രമത്തിന്റെ ഫലമായിരുന്നു. 

ഡി.സി.സി അംഗവും ഓട്ടോറിക്ഷ തൊഴിലാളിയുമായിരുന്ന പുഷ്പരാജനെ വെട്ടി നുറുക്കിയതിനു പിന്നിലും മറ്റാരുമായിരുന്നില്ല.  സ്വന്തം പാര്‍ട്ടിക്കാരെ ആയുധം കാട്ടിയും ഭീഷണിപ്പെടുത്തിയും സ്ഥാനം നേടിയ നേതാവാണ് കെ സുധാകരനെന്ന് മുന്‍ ഡി.സി.സി അധ്യക്ഷന്‍പി രാമകൃഷ്ണന്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞകാര്യം ആരും മറന്നിട്ടില്ല.

ആളുകളെ കൊന്ന് ശവം തിന്നുന്ന സ്വഭാവം മാത്രമല്ല അഴിമതി നടത്തി പണം തട്ടിയെടുക്കുന്ന ശീലവും ഉള്ളയാളാണ് ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് എന്ന ആരോപണം കോണ്‍ഗ്രസ്സുകാര്‍ തന്നെ നേരത്തെ നിരവധി സന്ദര്‍ഭങ്ങളില്‍ ഉന്നയിച്ചതാണ്. വിദേശത്തു നിന്നടക്കം പണം സമാഹരിച്ചിട്ടും പയ്യന്നൂരിലെ സജിത്ത്‌ലാലിന്റെ കുടുംബത്തിന് നല്‍കിയത് കേവലം 25,000 രൂപ മാത്രമായിരുന്നുവെന്ന്  ആക്ഷേപം ഉന്നയിച്ചത് മുന്‍ ഡി.സി.സിഅധ്യക്ഷനാണെന്നും ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രക്തസാക്ഷികളുടെ പേരില്‍ പണം പിരിച്ച് അത് തട്ടിയെടുക്കുന്ന ശീലം സി.പി. എമ്മിനില്ല. ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല. ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണ്. ബഹുജനങ്ങളില്‍ നിന്ന് ഫണ്ട് പിരിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതാണ്. പയ്യന്നൂര്‍ കോ-ഓപ്പ്. റൂറല്‍ ബേങ്കില്‍ ധനരാജിന്റെ പേരിലുള്ള കടം നേരത്തെ കൊടുത്തു തീര്‍ത്തതാണ്. പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ അവശേഷിക്കുന്ന കടം പാര്‍ട്ടി നല്‍കുകയും ചെയ്യുമെന്ന് എം.വി ജയരാജന്‍ വ്യക്തമാക്കി.

Tags