പൊളിയാണ് മുളിയാര്‍ കുടുംബശ്രീ സിഡിഎസ്

കാസർഗോഡ് : കുടുംബശ്രീ സംസ്ഥാന മിഷന്‍ മികച്ച സി.ഡി.എസുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മികച്ച സി.ഡി.എസ് അവാര്‍ഡിന് ജില്ലാതലത്തില്‍ മുളിയാര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അര്‍ഹരായി. കാര്‍ഷിക രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സംസ്ഥാനതലത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും കരസ്ഥമാക്കി. ഖൈറുന്നീസയുടെ നേതൃത്വത്തിലുള്ള സി.ഡി.എസ് കാര്‍ഷിക മൃഗസംരക്ഷണ മേഖലകളിലും, നൂതന സംരംഭ പ്രവര്‍ത്തന മേഖലകളിലും, ബാലസഭ, സാമൂഹ്യവികസന മേഖലകളിലും മറ്റും മികവാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, സ്മാം, എ.ഐ. എഫ് എന്നീ മേഖലകളിലൂടെ സംയോജിത പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്താന്‍ ഇവര്‍ക്ക് സാധിച്ചു.
കാര്‍ഷിക മേഖലകളിലെ നൂതന കൃഷി രീതിയായ രണ്ടേക്കറോളം പരന്നു കിടക്കുന്ന പാറപ്പുറത്ത് 64 തൂണുകള്‍ ചങ്കല്ലില്‍ തീര്‍ത്ത പാറപ്പുറത്തെ കൃഷി, ഒരു വീട് ഒരു കാര്‍ഷിക യന്ത്രം എന്ന പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ട്രാക്ടര്‍ റൊട്ട വെയിറ്റര്‍ തുടങ്ങിയവ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കി. ഇതിലൂടെ 80 ശതമാനം സബ്‌സിഡി നല്‍കാന്‍ സാധിച്ചു. കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക സുസ്ഥിരത ലക്ഷ്യമിട്ടുമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സി.ഡി.എസ് ഏറ്റെടുത്തു നടത്തുന്നത്. ഔഷധ സസ്യകൃഷിയായ മക്കോട്ട ദേവ മധുരതുളസി കൃഷിയും സംസ്ഥാനത്തില്‍ ആദ്യം ചെയ്തത് മുളിയാര്‍ കുടുംബശ്രീ സി.ഡി.എസ് ആണ്.
ബിരിയാണി റൈസ്, ഔഷധ ഗുണമേന്മയുള്ള നെല്‍കൃഷിയും മുളിയാറില്‍ കൃഷിചെയ്യുന്നു. തരിശുഭൂമിയില്‍ ഇറക്കിയ നെല്‍കൃഷിലൂടെ ലഭിച്ച 6 ടണ്‍ നെല്ല് സപ്ലൈകോയ്ക്ക് കൈമാറാന്‍ ഇവര്‍ക്ക് സാധിച്ചു. എഗ്ഗ് ഫോര്‍ ഓള്‍ എന്ന പദ്ധതിയിലൂടെ 3,49,000 തുക സി.ഇ.എഫ് ലോണ്‍ നല്‍കി 109 മുട്ടക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ ആരംഭിച്ചു. ഇതിലൂടെ ലഭിക്കുന്ന മുട്ടകള്‍ അങ്കണവാടികളിലേക്ക് ആണ് വിതരണം ചെയ്യുന്നത്. ഒരു വീട് ഒരു എച്ച് സംരംഭം എന്നത് ലക്ഷ്യം മുന്‍നിര്‍ത്തി മൃഗസംരക്ഷണ മേഖലകളില്‍ മൂന്ന് വലിയ രീതിയിലുള്ള ഇന്റഗ്രേറ്റഡ് ഫാം ആരംഭിച്ചു. ഇതില്‍ 40 ഓളം എച്ച്.എഫ് ഇനത്തില്‍പ്പെട്ട പശുക്കള്‍, 150 ആടുകള്‍, ആയിരം ഇറച്ചി കോഴികള്‍, 300 മുട്ട കോഴികള്‍, എരുമ, പോത്ത്, തേനീച്ച, മത്സ്യകൃഷി എന്നിവയും കൂടാതെ തീറ്റപ്പുല്ല്, പച്ചക്കറി കൃഷികളും ചെയ്തുവരുന്നു. ക്ഷീരസാഗരം ആട് ഗ്രാമം പദ്ധതികളും നടപ്പിലാക്കി.
ഇതിന്റെ ഭാഗമായിത്തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഫ്രഷ്, മോജോ എന്നീ മില്‍ക്ക് വാല്യൂ അഡിഷന്‍ യൂണിറ്റുകളും ഉണ്ട്. ക്രീം സെപ്പറേറ്റര്‍, കോവ വാറ്റ് എന്നീ മിഷന്‍ ഉപയോഗിച്ച് നെയ്യ്, തൈര്, മോര്, പേട, സിപ്പപ്പ് എന്നീ ഉത്പന്നങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നു. ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ എല്ലാം തന്നെ ഒരു കോമണ്‍ ഫെസിലിറ്റിറ്റര്‍ സെന്റര്‍ മുഖേന വില്‍പ്പന നടത്തുന്നു. വാല്യൂ എഡിഷന്‍ യൂണിറ്റുകള്‍ക്കായി ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് എന്നിവരില്‍ നിന്നും സബ്‌സിഡി ലഭിച്ചു.
മുളിയാര്‍ ഗ്രാമപഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 വാര്‍ഡുകളിലായി വസ്ത്രനിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. ഇതിലൂടെ 46 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു. അഗ്രി ന്യൂട്രിന്റെ ഭാഗമായി സ്ഥിരം നാട്ടുചന്തകള്‍, ഓണം, വിഷു വിപണന മേള തുടങ്ങിയവയും നല്ല നിലയില്‍ സംഘടിപ്പിച്ചു. ഇത് കുടുംബശ്രീ ഉത്പന്നങ്ങള്‍ വിറ്റൊഴിക്കാനുള്ള വിപണികളായി മാറി. കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും ഉത്പന്നങ്ങള്‍ നല്‍കി വരുന്നു. അഗ്രിന്യൂട്രി ഗാര്‍ഡന്‍ ജില്ലാതല മോഡല്‍ പ്ലോട്ട് രണ്ട് ഏക്കര്‍ സ്ഥലത്ത് മുളിയാറില്‍ കൃഷി ചെയ്തു. ആറ് ഏക്കറോളം തണ്ണിമത്തന്‍ കൃഷിയും കൃഷി ഇറക്കാന്‍ സാധിച്ചു. കൂടാതെ കുടുംബശ്രീ തലത്തിലും വാര്‍ഡ് തലത്തിലും 21 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തു.
മുളിയാര്‍ സി.ഡി.എസ് ഏറ്റെടുത്ത് നടത്തിയ മറ്റൊരു ശ്രദ്ധേയമായ പരിപാടിയാണ് ആകാശത്തൊരു കുട്ടി യാത്ര മുളിയാറിലെ ബാലസഭാ കുട്ടികളില്‍ നിന്നായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഉള്‍പ്പെടെ 11 കുട്ടികളെയും കൊണ്ട് വിമാനയാത്ര സംഘടിപ്പിച്ചു. ബാലസഭ കുട്ടികള്‍ക്ക് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മഞ്ചക്കല്‍ വനപ്രദേശത്തെ പച്ചപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്‍, ബാലസഭ കുട്ടികള്‍ക്ക് വേരിയ എന്ന പേരില്‍ സ്റ്റേജ് പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. ബാലസഭാ രൂപീകരണ യജ്ഞത്തിലൂടെ ഒറ്റദിവസംകൊണ്ട് 41 ബാലസംഭവങ്ങള്‍ രൂപീകരിച്ചു. സ്‌പെഷ്യല്‍ ലൈവ്‌ലിഹുഡിന്റെ ഭാഗമായി ബഡ്‌സ് സ്‌കൂള്‍ 30 കുട്ടികള്‍ക്ക് 10 വീതം കോഴിയും കൂടും നല്‍കിയത് മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ്.