മലപ്പുറത്തിനെതിരെ സംഘ്പരിവാർ ശക്തികളും മീഡിയകളും നടത്തിയ വ്യാജ പ്രചാരണങ്ങൾ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത് : പി സുരേന്ദ്രൻ

ssss

മലപ്പുറം : മലപ്പുറത്തിനെതിരെ സംഘ്പരിവാർ ശക്തികളും മീഡിയകളും പലകാലങ്ങളിലായി നടത്തിയ വ്യാജ പ്രചാരണങ്ങൾ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മലപ്പുറം മതസഹിഷ്ണുതയുടെയും സമുദായ മൈത്രിയുടെയും നാടാണ്. മലപ്പുറത്ത് തീവ്രവാദമുണ്ടെങ്കിലത് ആതിഥേയ സൽക്കാരത്തിൽ മാത്രമാണെന്നും പ്രമുഖ സാഹിത്യകാരൻ  പി.സുരേന്ദ്രൻ പറഞ്ഞു. ഐ.പി.എച്ച് പുസ്തകമേളയോടനുബന്ധിച്ച്  'മലപ്പുറം ആഖ്യാനങ്ങളുടെ ഭിന്നമുഖങ്ങൾ' വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനും സാഹിത്യകാരനുമായ ബഷീർ തൃപ്പനച്ചി മോഡറേറ്ററായിരുന്നു. രാജ്യത്തും ലോകത്തും നില നിൽക്കുന്ന ഇസ്ലാമോഫോബിയ അജണ്ട ഉപയോഗപ്പെടുത്തി മുസ്ലിം പേടിയും മലപ്പുറം പേടിയും ബോധപൂർവം പ്രചരിപ്പിക്കുന്ന ഛിദ്രശക്തികളെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ സമൂഹങ്ങളോടും സഹവർത്തിച്ച് മുന്നോട്ടു പോവുകയെന്ന പാരമ്പര്യമാണ് മലപ്പുറത്തിനുള്ളത്. അത് തകർക്കുവാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് മുന്നോട്ടു പോവുക എന്നതാണ് മലപ്പുറം ജില്ലയും ഇവിടത്തെ ജനങ്ങളും എക്കാലത്തും സ്വീകരിക്കേണ്ട സമീഅനമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ പറഞ്ഞു.വികസന വിഷയത്തിൽ മലപ്പുറം ജില്ലയോട് എക്കാലത്തും സംസ്ഥാന സർക്കാറുകൾ വിവേചനമാണ് കാണിച്ചിട്ടുള്ളത്. അത് അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സമിതിയംഗം ഇ.സി ആയിഷ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലക്കെതിരെയുള്ള വ്യാജ പ്രചരണങ്ങളുടെ തുടക്കം കൊളോണിയൽ കാലമാണ്. ബ്രിട്ടീഷുകാർ തുടങ്ങി വെച്ച കൊളോണിയൽ പ്രൊപഘണ്ട അജണ്ടകൾ പിന്നീട് സംഘ്പരിവാർ ശക്തികൾ ഏറ്റു പിടിച്ചിരിക്കുകയാണ്. അതാണിപ്പോഴും പല നിലക്ക് തുടരുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുവാൻ എല്ലാവർക്കും സാധിക്കേണ്ടതുണ്ടെന്ന് ഗവേഷകനും മാധ്യമ പ്രവർതതകനുമായ ഐ സമീൽ അഭിപ്രായപ്പെട്ടു.

പി.കെ ഹബീബ് ജഹാൻ സ്വാഗതവും അബ്ദുറഹ്മാൻ മമ്പാട് നന്ദിയും പറഞ്ഞു.
അക്ഷരാർത്ഥത്തിൽ നാല്  നാൾ നഗരത്തെ അക്ഷരോൽസവമാക്കി മാറ്റിയ പുസ്തകമേള ഇന്നലേയോടെ  സമാപിച്ചു.സമീപ കാലത്ത് പുസ്തക മേളകളിലൊന്നും കാണാൻ കഴിയാത്ത തിരക്ക് എല്ലാ ദിവസവും ഉണ്ടായിരുന്നു.

Tags