കൊറ്റാളിയിലെ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട രണ്ടു യുവാക്കള്‍ റിമാന്‍ഡില്‍
കണ്ണൂർ : കക്കാട് മയക്കുമരുന്ന് വില്‍പനക്കാരായ രണ്ടു യുവാക്കളെ ബംഗ്‌ളൂരില്‍ ഒളിവില്‍ താമസിക്കവെ പൊലിസ് പിടികൂടി. കൊറ്റാളിയില്‍ പ്രദേശവാസികളായ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട രണ്ടുപേരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊറ്റാളി സ്വദേശി സുഗീഷ്, കുണ്ടഞ്ചാലിലെ ജിതിന്‍ എന്നിവരെയാണ് എ. എസ്.പി വിജയ്ഭാസ്‌കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒളിവില്‍ കഴിയവേ ബംഗ്‌ളൂരില്‍വെച്ചു പൊലിസ്പിടികൂടിയത്. നേരത്തെ മയക്കുമരുന്നുമായി പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. കൊറ്റാളി കുണ്ടഞ്ചാല്‍ കോളനി കേന്ദ്രീകരിച്ചു ഇവര്‍ നടത്തിവരുന്ന മയക്കുമരുന്ന് വില്‍പനയെ കുറിച്ചു പൊലിസിനും എക്‌സൈസിനും വിവരം നല്‍കിയെന്നാരോപിച്ചു കൊറ്റാളിയിലെ അക്ഷയ്, പെരളശേരിയിലെ മിഥുന്‍ എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കഴിഞ്ഞ ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം. നേരത്തെ ഹാഷിഷ് ഓയിലുമായി ബൈക്കില്‍ സഞ്ചരിക്കവെ ജിതിന്‍ എക്‌സൈസ് പിടിയിലായിരുന്നു. തങ്ങളെ കുറിച്ചു വിവരം നല്‍കിയത് അക്ഷയിയാണെന്ന് ആരോപിച്ചു കഴിഞ്ഞ ഏപ്രില്‍ 24ന് രാത്രി എട്ടുമണിയോടെ അക്ഷയിയെ കൊറ്റാളിയിലെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോവുകയും കുണ്ടഞ്ചാല്‍ കോളനിയില്‍ വെച്ചു കാല്‍തല്ലിയൊടിക്കുകയും വീട്ടുപറമ്പിലെ കിണറ്റില്‍തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.