പത്തനംതിട്ടയിലെ കൊടുമണ്‍ സ്റ്റേഡിയം നടത്തിപ്പ് പഞ്ചായത്തിനു കൈമാറാന്‍ നടപടി തുടങ്ങി

google news
kodumonstadium

പത്തനംതിട്ട : കൊടുമണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിച്ച്  നടത്തിപ്പു ചുമതല പഞ്ചായത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് വകുപ്പ്  ഉദ്യോഗസ്ഥന്മാരുടെയും നിര്‍വഹണ ഏജന്‍സിയായ കിറ്റ്‌കോയുടെയും പഞ്ചായത്ത് ഭരണാധികാരികളുടെയും യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിളിച്ചു ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ 15.10 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അത്യാധുനിക നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍,  സിന്തറ്റിക് ട്രാക്ക് തുടങ്ങിയവ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഒപ്പം കളിക്കാര്‍ക്കുള്ള വിശ്രമമുറികള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പാര്‍ക്കിംഗ് സൗകര്യം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉള്ള ടോയ്ലറ്റുകള്‍, ഫ്ളഡ്ലൈറ്റ് സംവിധാനം, ആധുനിക സജ്ജീകരണങ്ങള്‍  തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നര വര്‍ഷമായി അവിടെ കുട്ടികള്‍ക്കുള്ള പരിശീലനവും നടക്കുന്നുണ്ട്. നല്ല പരിശീലകരെ ഉള്‍പ്പെടെ കണ്ടെത്തി സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായവും പഞ്ചായത്തിന്റെ സഹായവും ലഭ്യമാക്കിയാണ് പരിശീലനം നടത്തിവരുന്നത്. പരിശീലനം നല്‍കുന്നതിനുവേണ്ടി ഒരു സ്പോര്‍ട്സ് ആന്റ് ഗെയിംസ് അക്കാദമിയും  സ്ഥാപിച്ചിട്ടുണ്ട്. സമ്പൂര്‍ണമായി നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം കായിക വകുപ്പു മന്ത്രി നിര്‍വഹിക്കും. അതിന് മുന്നോടിയായി സ്‌റ്റേഡിയം കിറ്റ്‌കോ കായികവകുപ്പിന് കൈമാറുകയും സ്‌പോര്‍ട്‌സ് വകുപ്പ് അത് പഞ്ചായത്തിന് നല്‍കേണ്ടതുമുണ്ട്.

ഒപ്പം സ്ഥലം എംഎല്‍എ  രക്ഷാധികാരിയായും  പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുമുള്ള പത്ത് പേരടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിക്കേണ്ടതുണ്ട്. മെയ് മൂന്നിന് കിറ്റ്‌കോ ഇത് കായിക വകുപ്പിന് കൈമാറും. സ്റ്റേഡിയത്തിന്റെ പലഭാഗങ്ങളിലും മണ്ണ് കൂട്ടിയിട്ടിരിക്കുന്നുണ്ട്. അതു മാറ്റി അവിടെ ടൈല്‍ ബ്രിക്‌സ് ഇടും. ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളുടെ വേദിയാകാന്‍ കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപ ഭാവിയില്‍ തന്നെ സാധിക്കുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

Tags