ചികിത്സ കിട്ടാതെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം ; ജില്ലാ പഞ്ചായത്ത് അന്വേഷണമാരംഭിച്ചു

kannur

കണ്ണൂര്‍ : കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണു മരിച്ചത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ജില്ലാആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പട്ടതായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ കണ്ണൂരിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു.

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറിയിച്ചതു പ്രകാരം ഫയർ ഫോഴ്സാണ് വെള്ളിയാഴ്ച്ച രാവിലെ പത്തു മണിയോടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

ഇയാൾക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടു പോകാനോ ആവശ്യമായ ചികിത്സ നൽകാനോ കഴിഞ്ഞില്ലെന്നും ഈക്കാര്യം അന്വേഷിക്കുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും പി.പി. ദിവ്യ പറഞ്ഞു.

എന്നാൽ ജില്ലാ ആശുപത്രി അധികൃതര്‍ മതിയായ ചികിത്സ നല്‍കാത്തതാണ് മരണത്തിന് കാരണമെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ ആംബൂലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു. ആശുപത്രി സെക്യൂരിറ്റിക്കാർ ഇയാളെ ബലം പ്രയോഗിച്ചു തള്ളി പുറത്താക്കിയതിനു ശേഷം ഗേറ്റ് അടച്ചതായും ഇവർ ആരോപിച്ചു.

വെള്ളിയാഴ്ച്ച രാവിലെ കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് റോഡരുകില്‍ വീണ് കിടന്ന ഇതര സംസ്ഥാന തൊഴിലാളിയെ ഫയര്‍ ഫോഴ്‌സ് കാരാണ് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇയാളെ പിന്നീട് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ബല പ്രയോഗത്തിലൂടെ ആശുപത്രിയില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞു.

kannur

അസഹ്യമായ വേദനകാരണം നടക്കാന്‍ പോലും സാധിക്കാത്ത ഇയാളെ തള്ളി പറഞ്ഞു അയക്കുന്നത്കണ്ട ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചികില്‍സ നല്‍കാത്തതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും മതിയായ വിവരം നല്‍കാന്‍ തയ്യാറായില്ല. ഇയാള്‍ വൈകീട്ടോടെയാണ് ആതുര ശുശ്രൂഷാ കേന്ദ്രത്തിന് സമീപം വെച്ച് മരണപ്പെടുകയായിരുന്നു.

kannur

രോഗിമരണപ്പെട്ട വിവരം അറിഞ്ഞ് ആശുപത്രി പരിസരത്ത് എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇയാളെ പരിയാരത്തേക്ക് റഫര്‍ ചെയ്തുവെന്നായിരുന്നു.എന്നാല്‍ ആരും തുണയില്ലാത്ത ഇയാളെ പരിയാരത്ത് എത്തിക്കാന്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല, 108 ആംബുലന്‍സിനെ വിളിച്ചപ്പോള്‍ ഓട്ടത്തിലാണെന്നായിരുന്നു മറുപടി.

അതേ സമയം ജില്ലാ ആശുപത്രിയുടെ രണ്ട് ആംബുലന്‍സ് ആശുപത്രി പരിസരത്ത് ഉണ്ടായിട്ടും ആ വണ്ടി ഉപയോഗിക്കാന്‍ തയ്യാറായില്ല. അതേ സമയം ചില സന്നദ്ധ സംഘടനകളുടെ ആംബുലന്‍സും ഇവിടെയുണ്ടായിരുന്നു അവരെ അറിയിക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നത്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും ഇവർആരോപിച്ചു. ഇത്തരം ഗുരുതരമായ വീഴ്ച്ച ഉണ്ടായതിനെ തുടർന്നാണ് സംഭവത്തിൽ ജില്ലാ പഞ്ചായത്ത് അന്വേഷണമാരംഭിച്ചത്.

Tags