ഡി.കെ ശിവകുമാറിന്റെ വിവാദപരാമർശം കേരളത്തിലെയും കർണാടകത്തിലെയും ഭക്തർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രഭാരവാഹികൾ

rajarajeswara temple press

തളിപ്പറമ്പ് (കണ്ണൂർ): കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തിലെ തളിപ്പറമ്പിലുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ മന്ത്രവാദവും മൃഗബലിയും നടന്നുവെന്ന കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പരാമർശം കേരളത്തിലെയും കർണാടകത്തിലെയും ഭക്തർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണെന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം തന്ത്രിയും ക്ഷേത്രഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തവാദപരമായി നടത്തിയ പ്രസ്താവനയിലൂടെ ഭക്തരിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

വിവാദം ഉയർന്നതോടെ രാജരാജേശ്വര ക്ഷേത്രത്തിലെന്ന് പറഞ്ഞില്ലെന്നും 15 കിലോമീറ്റർ ചുറ്റളവിൽ നടന്നു എന്നാണ് പറഞ്ഞത് എന്ന് തിരുത്തിയെങ്കിലും പരാമർശം ഉയർത്തിയ വിവാദവും ആശങ്കയും നിലനിൽക്കുകയാണ്. രാജരാജേശ്വര ക്ഷേത്രത്തിലേക്ക് കർണാടകത്തിൽ നിന്നും നിരവധി ഭക്തർ എത്താറുണ്ട്. അവിടെ നിന്നുള്ള ഒരു മുതിർന്ന രാഷ്ട്രീയ നേതാവും ഉപമുഖ്യമന്ത്രിയുമായ ഒരാൾ പറയുന്ന കാര്യങ്ങൾ കർണാടകത്തിൽ നിന്നുള്ള  ഭക്തരിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. 

അതിപുരാതനമായ രാജരാജേശ്വര ക്ഷേത്രവുമായി ഉയർന്ന വിവാദം ഭക്തരിൽ അങ്കലാപ്പിനും ക്ഷേത്രത്തിന് പേരുദോഷത്തിനുമിടയാക്കി. ന്യൂനത പരിഹരിക്കാൻ നിർബന്ധമായും ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്ന് തന്ത്രി ഇ.പി കുബേരൻ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു. പുടയൂർ ജയനാരായണൻ നമ്പൂതിരി, കെ.ഇ രാമൻ നമ്പൂതിരി, ടി.ടി മാധവൻ, കെ.വി കൃഷ്ണൻ, സി.രമേശൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Tags