തളിപ്പറമ്പ് നഗരസഭയിലെ കെട്ടിട സമുച്ചയത്തിലെ സ്ഥാപനങ്ങളിലെ ആറ് പേർക്ക് കൂടി മഞ്ഞപിത്തം സ്ഥിരീകരിച്ചു

Taliparamba municipality

തളിപ്പറമ്പ : തളിപ്പറമ്പ് നഗരസഭയിലെ കെട്ടിട സമുച്ചയത്തിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ ആറ് പേർക്ക് കൂടി മഞ്ഞപിത്ത രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 24 ആയി. കെട്ടിട സമുച്ചയത്തിലെ കിണർ വെള്ളത്തിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് സൂപ്പർ ക്ലോറിനേഷൻ നടത്തുകയും സമീപത്തെ കെട്ടിട സമുച്ചയങ്ങളിൽ പരിശോധന കർശനമാക്കി.


കിണർ വെള്ളത്തിൽ നിന്നാണ് മഞ്ഞപ്പിത്ത ബാധ വ്യാപിച്ചതെന്ന കണ്ടെത്തലിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗവും ഏഴോം പി.എച്ച്.സി, ജില്ലാ ആരോഗ്യ വിഭാഗം പ്രതിനിധികളും ചേർന്നാണ് പരിശോധന നടത്തിയത്. പല കെട്ടിട സമുച്ചയങ്ങളിലും കിണറുകൾ മോശമായ രീതിയിലാണ് പരിപാലിക്കുന്നതെന്ന് കണ്ടെത്തി. കിണറുകൾ എല്ലാം ക്ലോറിനേഷൻ നടത്തുന്നതിന് നിർദ്ദേശിക്കുകയും
മാലിന്യ സംസ്ക്കരണമുൾപ്പെടെ പോരായ്മകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. 


മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുടുതൽ കിണറുകൾ പരിശോധിച്ചപ്പോൾ പലതും മോശമായ സാഹചര്യത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി, അവയൊക്കെ ക്ലോറിനേഷൻ നടത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ സ്വീകരിച്ചതായും നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി പറഞ്ഞു.

മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ച കെട്ടിട സമുച്ചയത്തിന് സമീപത്തെ മറ്റ് കെട്ടിട സമുച്ചയങ്ങളിലെ കിണറുകളും പൊതു ശുചിമുറികളും മലിനമായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ ശുചീകരിക്കുന്നതിന് കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കിണറുകളിലെ വെള്ളം പരിശോധിക്കുന്നതിനും നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനും നടപടി സ്വീകരിച്ചതായി നഗരസഭാ സെക്രട്ടറി കെ പി സുബൈർ പറഞ്ഞു.

Tags