ടി.പി വധക്കേസിലെ പ്രതികള്‍ക്കും പരോള്‍; കൊടി സുനി ഒഴികെ ആറുപേര്‍ പുറത്തിറങ്ങുന്നത് വിവാദമാകുന്നു

tp

കണ്ണൂര്‍: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ജയിലുകളില്‍ കൂട്ടപരോള്‍ നല്‍കി ആഭ്യന്തര വകുപ്പ്. 561 പ്രതികള്‍ക്കാണ് കഴിഞ്ഞ ദിവസം പരോള്‍ നല്‍കി കൊണ്ടു ഉത്തരവ് നല്‍കിയത്. ഇതില്‍ ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിച്ചു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആറുപേര്‍ക്കും പരോള്‍ അനുവദിച്ചത് വിവാദമായിട്ടുണ്ട്.
 

ജയില്‍ ചട്ടം അനുസരിച്ചു ഒരു വര്‍ഷം പരാമവധി അറുപതു ദിവസം വരെയാണ് പരോള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുപ്പതു പേരിലാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി,  കിര്‍മാണി മനോജ്, എം.സി അനൂപ്, അണ്ണന്‍ സജിത്ത്, കെ.ഷിനോജ് എന്നിവര്‍ക്കും പരോള്‍ അനുവദിച്ചത്. തവന്നൂര്‍ ജയിലില്‍ കഴിയുന്ന കൊടി സുനി പരോളിനായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ജയില്‍ സുരക്ഷാ വാര്‍ഡന്‍മാരെ അക്രമിച്ച കേസുളളതു കൊണ്ടു തളളികളയുകയായിരുന്നു.  

എന്നാല്‍ ബംഗ്‌ളൂര് പൊലിസിന്റെ തോക്കുകടത്ത് കേസിലെ പ്രതിയായ ടി.കെ രജീഷിന് പരോള്‍ ഇതൊന്നും പരിഗണിക്കാതെ നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ പ്രത്യേക പരിധിയില്‍ ഉള്‍പ്പെടുന്നതിനാലാണ് ടി.പി വധക്കേസ് പ്രതികള്‍ക്കും പരോള്‍ അനുവദിച്ചത്. ചികിത്‌സയ്‌ക്കോ മറ്റുകാരണങ്ങള്‍ കാണിച്ചോ അപേക്ഷിക്കുന്നവര്‍ക്കാണ് പരോള്‍ സാധാരണയായി അനുവദിക്കാറുളളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാല്‍ കഴിഞ്ഞ മൂന്ന് മാസമായി പരോള്‍ നല്‍കിയിരുന്നില്ല. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരത്തിലേറെ അന്തേവാസികളാണ് നിലവിലുളളത്. കഴിഞ്ഞ മൂന്നുമാസമായി ഇവര്‍ക്ക് പരോള്‍ നല്‍കിയിരുന്നില്ല. ജയില്‍ ഉദ്യോഗസ്ഥന്‍മാര്‍ കുറവായതിനാല്‍ മാനദണ്ഡങ്ങള്‍ പ്രകാരം പ്രതികള്‍ക്ക് പരോള്‍ അനുവദിക്കണമെന്ന് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയരുന്നു. ഇതേ തുടര്‍ന്ന് മുപ്പതു പേര്‍ക്ക് പരോള്‍ അനുവദിച്ചത്.

Tags