കശുവണ്ടി വ്യവസായ മേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഉണക്ക കശുവണ്ടി മാത്രം ശേഖരിക്കുമെന്ന്മലഞ്ചരക്ക് വ്യാപാര അസോസിയേഷന്‍
![കശുവണ്ടി വ്യവസായ മേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഉണക്ക കശുവണ്ടി മാത്രം ശേഖരിക്കുമെന്ന്മലഞ്ചരക്ക് വ്യാപാര അസോസിയേഷന്‍](https://keralaonlinenews.com/static/c1e/client/94744/uploaded/7935c2efa4018f89a83d70c2715da01c.jpg?width=823&height=431&resizemode=4)
കണ്ണൂര്‍:കേരളത്തിൽ കശുവണ്ടി വ്യവസായ മേഖല വലിയ പ്രതിസന്ധിയിലും പ്രയാസത്തിലും ആണ് മുന്നോട്ട് പോകുന്നതെന്നും ഇതില്‍ നിന്നും ഒരു പരിധി വരെ കരകയറാന്‍ കശുവണ്ടി കര്‍ഷകരുടെ സഹകരണം അത്യാവശ്യമാണെന്നും കണ്ണൂര്‍ ജില്ലാ മലഞ്ചരക്ക് വ്യാപാര അസോസിയേഷന്‍ ഭാരവാഹികള്‍. കണ്ണൂരിന് വിദേശ നാണ്യം തേടി തരുന്ന രണ്ടു വ്യവസായങ്ങളിലൊന്നാണ് കശുവണ്ടി. എന്നാല്‍ നൂറുകണക്കിന് കശുവണ്ടി ഫാക്ടറികളാണ് കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിലായി പൂട്ടി കൊണ്ടിരിക്കുന്നത്.
ഇതുമൂലം ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായി കൊണ്ടിരിക്കുന്നത്. ഇറക്കുമതി ചെയ്ത തോട്ടണ്ടികൾ വ്യാപകമായതോടെ നമ്മൾ ഇപ്പോൾ ശേഖരിച്ചുകൊണ്ടിരിക്കുന്ന പച്ചത്തോട്ടേണ്ടി വാങ്ങുവാൻ ഫാക്ടറി ഉടമകൾ താൽപര്യം കാണിക്കുന്നില്ലെന്നതാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. ഇറക്കുമതി ചെയ്ത കശുവണ്ടികൾ മുഴുവനും ഉണക്കി പാക്ക് ചെയ്‌തു പ്രോസസിംഗ് ചെയ്യാൻ പാകത്തിലാണ് ഫാക്ടറി കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ആയതിനാൽ പച്ചത്തോട്ടണ്ടി ശേഖരിച്ച് ഉണക്കിയെടുക്കുവാനുള്ള ലാൻഡ് അസൗകര്യവും ലേബർ ചാർജും കണക്കിലെടുത്ത് നമ്മുടെ നാട്ടിലെ കശുവണ്ടി വാങ്ങുവാൻ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രധാനപ്പെട്ട ഫാക്ടറി ഉടമകൾ ഒന്നും തന്നെ തയ്യാറാകുന്നില്ല അതുകൊണ്ട് നല്ല നിലയിൽ നല്ല ഡിമാൻഡ് ഓടുകൂടി കശുവണ്ടി വിപണനം ചെയ്യാൻ നമുക്ക് സാധിക്കുന്നുമില്ല.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
ഉണക്കിയ കശുവണ്ടി ഫാക്ടറികൾക്ക് സപ്ലൈ ചെയ്യാൻ പറ്റുന്ന സാഹചര്യം നമ്മൾ ഉണ്ടാക്കിയെടുത്താൽ മാത്രമേ ഇതിന് ഒരു പരിഹാരമുണ്ടാവുകയുള്ളു. ഉണക്കി സൂക്ഷിച്ച കശുവണ്ടി മാർക്കറ്റ് ഡിമാൻഡ് അനുസരിച്ചുള്ള വിലയിൽ വ്യത്യസ്ത സമയങ്ങളിൽ കർഷകർക്ക് വില്‌പന നടത്താൻ ഇതുമൂലം സാധിക്കും. കശുവണ്ടിക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ ഇത് കാരണമാവുകയും ചെയ്യും.വിദൂരസംസ്ഥാനങ്ങളിലേക്ക് 5-6 ദിവസം എടുത്ത് കയറ്റി അയക്കുന്ന തോട്ടണ്ടി, പ്രതേകിച്ച് മഴ തുടങ്ങിയാൽ ഉദ്ദേശിച്ച സ്ഥലത്ത് എത്തുമ്പോഴേക്കും ധാരാളം ഡാമേജും തൂക്കക്കുറവും കാരണം കശുവണ്ടി വിപണി രംഗം വലിയ പ്രതിസന്ധിയിൽ തുടരുകയാണ്. ഇതിനൊരു പരിഹാരം കിട്ടണമെങ്കിൽ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള ഉണക്കിയ കശുവണ്ടി മാർക്കറ്റിൽ ലഭിക്കേണ്ടതുണ്ട്. കൊപ്ര, റബ്ബർ ,കൊട്ടടക്ക്, കുരുമുളക് എന്നീ എല്ലാ മലഞ്ചരക്ക് സാധനങ്ങളും ഉണക്കിയിട്ടാണ് കർഷകർ കടകളിലേക്ക് കൊണ്ടുവരുന്നത്. കശുവണ്ടിയും ഇതേ പോലെ കൈകാര്യം ചെയ്‌താൽ ധാരാളം മെച്ചങ്ങൾ ഉണ്ടാകും.
ഈ വരുന്ന സീസൺ തൊട്ട് ജില്ലയിലെ ഒരു കടയിൽ നിന്നും ഉണക്കാതെ കൊണ്ടുവരുന്ന കശുവണ്ടി ശേഖരിക്കുന്നതല്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജു ജോസഫ്, കെ കെ ഫൈസല്‍, എം രജനീഷ്, സി പി നാരായണന്‍, വി എം തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.