കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഒരുക്കങ്ങൾ പൂർത്തിയായി , നെയ്യാട്ടം 21 ന്

ddd

കണ്ണൂർ: 28 നാള്‍ നീണ്ടു നില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ  മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുളള ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് മെയ് 16 ന്  അക്കരെക്കൊട്ടിയൂരില്‍ നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി. സുബ്രഹ്‌മണ്യന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 ന് ഉത്സവത്തിലെ പരമപ്രധാന ചടങ്ങായ നെയ്യാട്ടവും നടക്കും.

22ന് ശേഷം മാത്രമേ ഭക്തജനങ്ങള്‍ക്ക് ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം ഉണ്ടായിരിക്കൂ. 23 മുതല്‍ ജൂണ്‍ 13 കലം വരവ് വരെ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം. ഉത്സവത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ക്ഷേത്ര നഗരിയിലെത്തുന്ന ഭക്തര്‍ക്കായി 10 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെളളം, വാഹനപാര്‍ക്കിംഗ്, ഭക്ഷണം എല്ലാ ഭക്ത ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും വഴിപാടുകള്‍ നടത്താനുളള കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

400 വളണ്ടിയര്‍മാര്‍ വേതനം നല്‍കി നിയമിച്ചതായും എക്‌സ്മിലിട്ടറി ഉദ്യോഗസ്ഥര്‍, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.   കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന നാളുകളും ചടങ്ങുകളും   ഇന്ന്  നീരെഴുന്നള്ളത്ത്,  21ന് നെയ്യാട്ടം,  22ന്  ഭണ്ഡാരം എഴുന്നള്ളത്ത്, 29ന് തിരുവോണം ആരാധന,  ഇളനീര്‍വെപ്പ്, 30ന്  ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂണ്‍ 2ന് രേവതി ആരാധന, 6ന് രോഹിണി ആരാധന,

8ന് തിരുവാതിര ചതുശ്ശതം, 9ന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശതം, 13ന്  മകം കലം വരവ്, 16ന് അത്തം ചതുശ്ശതം,  വാളാട്ടം കലശ പൂജ, 17ന്  തൃക്കലശാട്ട് . മെയ് 23 മുതല്‍ ജൂണ്‍ 13 ഉച്ചവരെയാണ്  സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടാവുക. ഉത്സവത്തിന്റെ ആദ്യ ചടങ്ങായ പ്രക്കൂഴം നാള്‍ മുതല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട നെയ്യാട്ടം അടക്കമുള്ള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ വ്രതവും ആരംഭിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍, ട്രസ്റ്റിമാരായ എന്‍. പ്രശാന്ത്, രവീന്ദ്രന്‍ പൊയിലൂര്‍ എന്നിവരും പങ്കെടുത്തു.

Tags