"എന്റെ പുസ്തകം എൻ്റെ വിദ്യാലയം" ചരിത്രനേട്ടവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ; വിദ്യാർത്ഥികൾ എഴുതിയ 1056 പുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്യും
![jnhn](https://keralaonlinenews.com/static/c1e/client/94744/uploaded/d4ddbebbf500052cd80cdb78244118c1.gif?width=823&height=431&resizemode=4)
കണ്ണൂർ : വിദ്യാർത്ഥികളിൽ വായനയും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച "എൻ്റെ പുസ്തകം എൻ്റെ വിദ്യാലയം" പദ്ധതിയിലുടെ തയ്യാറാക്കിയ 1056 പുസ്തകങ്ങൾ പ്രകാശനത്തിന് സജ്ജമായതായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹൃദയത്തിന്റെയും മനസിൻ്റെയും ശുദ്ധീകരണമാണ് വിദ്യാഭ്യാസമെന്ന കാഴ്ച്‌ചപ്പാടിലേക്ക് ജില്ലയിലെ കുട്ടികളെ നയിക്കുകയെന്ന വിശാലവും വിപുലവുമായ കാഴ്‌ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കിയത്.
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ഒരു തലമുറയെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യമാണ് ബൃഹതും നവീനവുമായ പദ്ധതി ഏറ്റെടുക്കാൻ പ്രചോദനമായത്, വായന കുറഞ്ഞുവരുന്ന കാലത്ത് വായനയും സർഗാത്മകതയും കേരളീയ സംസ്കാരത്തിൻ്റെ വളർച്ചയിലും വികസത്തിലും നിർണായകമായ പങ്കുവഹിച്ചുവെന്ന യാഥാർത്ഥ്യത്തെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കണ്ണൂർ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞുവെന്ന് പി.പി ദിവ്യ പറഞ്ഞു.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
വിവിധ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 50000 കുട്ടികൾ എഴുത്തും വരയും നിറവും നൽകുന്ന 1056 പുസ്‌തകങ്ങൾ, കുട്ടികൾ എഡിറ്ററും പ്രസാധകരുമായി മാറുന്ന അപൂർവ്വതയാണ് പദ്ധതിയിലുടെ സാക്ഷാത്കരിച്ചത്.എൻ്റെ പുസ്തകം എൻ്റെ വിദ്യാലയം ലോക ചരിത്രത്തിൽ അപൂർവ്വമായി മാറുന്നത് ഇങ്ങനെയാണ്.
1056 പുസ്‌തകങ്ങൾ ഒരുമിച്ച് ഒരേ വേദിയിൽ പ്രസിദ്ധീകരിക്കപ്പെടുന്നത് ലോകചരിത്രത്തിൽ ആദ്യമാണെന്നും പി.പി. ദിവ്യ പറഞ്ഞു.
വിവിധ ഘട്ടങ്ങളിലൂടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹായത്തോടെയാണ് ഈ ആശയത്തെ യാഥാർത്ഥ്യമാക്കിയത് കുട്ടികൾ എഴുതിയ സൃഷ്ടികൾ വിദ്യാലയതലത്തിൽ എഡിറ്റ് ചെയ്‌ത് കയ്യെഴുത്ത് പ്രതിയായിരുന്നു ലഭിച്ചത്.
കുട്ടികൾ തന്നെ സ്റ്റുഡന്റ് എഡിറ്റർ ആയി തയ്യാറാക്കിയ കയ്യെഴുത്തുപ്രതികൾ, കഥകൾ. കവിതകൾ, ലേഖനങ്ങൾ, വായനക്കുറിപ്പുകൾ, സയൻസ് ലേഖനങ്ങൾ, ചെറുനാടകങ്ങൾ തുടങ്ങിയ വിവിധ വിഭാഗത്തിൽപ്പെടുന്ന ബുക്കുകൾ ആയി മാറുകയായിരുന്നു. ഓരോ വിദ്യാലയത്തിൽ നിന്നും ലഭിച്ച രചനകൾ ഡി ടി പി ചെയ്തു വിദ്യാരംഗം കൺവീനർമാരുടെ നേതൃത്വത്തിൽ ഒന്നുകൂടി പരിശോധനക്ക് വിധേയമാക്കിയാണ് 1056 പുസ്‌തകങ്ങളെന്ന അത്ഭുത നേട്ടം സ്വന്തമാക്കിയത് .
കൈരളി ബുക്സ്, ചിന്ത പബ്ലിഷേഴ്‌സ്, എന്നീ പ്രസാധകർ വഴിയാണ് പ്രിൻറിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തി ഈ പ്രോജക്ടിൻ്റെ ലക്ഷ്യം കൈവരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിൻ്റെ 2022-23, 2023-24 വർഷങ്ങളിൽ നടപ്പിലാക്കിയ സമഗ്ര വിദ്യാഭ്യാസ പരിപാടിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.
ഫെബ്രുവരി 9 ന് വെള്ളിയാഴ്‌ച വൈകുന്നേരം മൂന്ന്മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ 'മുഖ്യമന്ത്രി . പിണറായി വിജയൻ ആയിരത്തി അമ്പത്തിയാറ് (1056) പുസ്‌തകങ്ങളുടെയും പ്രകാശനം നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.