കണ്ണൂരിൽ റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം തട്ടിയെടുത്തു
ചക്കരക്കല്ല്: റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെടുത്ത മൂന്നു പേർക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. ഏച്ചൂർ പന്നിയോട്ട് മുക്കിലെ കോമത്ത് ഹൗസിൽ പുത്തൻപുരയിൽ സിദ്ധാർഥിന്റെ പരാതിയിലാണ് കേസ്. മേരിസാബു, അരുൺകുര്യൻ തോട്ടത്തിൽ, സത്യശങ്കർ എന്നിവരാണ് പ്രതികൾ.
മുംബൈയിലെ ഏഷ്യ ഒറിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർമാരാണിവർ. കഴിഞ്ഞ മാർച്ച് ഒന്നിനാണ് റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് ഇവർ തട്ടിപ്പ് നടത്തിയത്. ബംഗളൂരുവിൽ പരിശീലന ക്യാമ്പിൽ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിശ്വാസയോഗ്യത വരുത്തിച്ചശേഷമാണ് രണ്ടുലക്ഷം വാങ്ങിയത്. സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകളും ഇവർ കൈക്കലാക്കിയശേഷം തിരിച്ചുനൽകാതെ വഞ്ചിച്ചെന്നാണ് കേസ്.