സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ വെന്നിക്കൊടി പാറിച്ച് കണ്ണൂര്‍, സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത് നാലാംതവണ
കണ്ണൂര്‍ : കൊല്ലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ കലാ കിരീടം കണ്ണൂരിന്റെ മണ്ണിലേക്ക് എത്തിയത് ജില്ലയ്ക്ക് അഭിമാനമായി. നീണ്ട 23 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ സ്വര്‍ണ്ണ കപ്പില്‍ മുത്തമിടുന്നത്. 952 പോയിന്റു നേടിയാണ് കലാകിരീടം കണ്ണൂര്‍ സ്വന്തമാക്കിയത്. നാലാം തവണയാണ് കണ്ണൂര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടുന്നത്.
949 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 938 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണുളളത്. തുടക്കത്തിലെ മലബാറിലെ ജില്ലകള്‍ തമ്മിലായിരുന്നുകലോത്‌സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് കൗമാരകിരീടം കണ്ണൂരിലെത്തുന്നത്. 1956 ആരംഭിച്ച കലോത്സവത്തില്‍ കണ്ണൂരിന്റെ നാലാം കിരീടനേട്ടമാണിത്.
കണ്ണൂര്‍ നല്‍കിയ അപ്പീലില്‍ ലഭിച്ച പോയിന്റാണ് കൊല്ലത്ത് നടന്ന കലോത്സവത്തില്‍ ഓവറാള്‍ ചാമ്പ്യന്മാരാക്കിയത്. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ് തുടങ്ങിയ മത്സരങ്ങളായിരുന്നു സമാപന ദിവസം വേദിയില്‍ അരങ്ങേറിയത്.