ആറളം ഫാമില്‍ ആദിവാസി ഉന്‍മൂലനത്തിന് രണ്ടായിരത്തോളം പട്ടയം റദ്ദാക്കിയാൽ പ്രക്ഷോഭമാരംഭിക്കുമെന്ന് ഗീതാനന്ദൻ

sgdg

കണ്ണൂര്‍: ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ രണ്ടായിരത്തോളം വരുന്ന ആദിവാസികളുടെ പട്ടയം റദ്ദാക്കുന്ന നടപടി ദുര്‍ബല വിഭാഗമായ പണിയെ സമുദായത്തെ വംശീയമായി തുടച്ചുനീക്കുന്നതിനും സിപിഎം പിന്തുണയോടെ പാര്‍ട്ടി ഗ്രാമമാക്കി ആറളം ഫാമിനെ മാറ്റുന്നതിനുള്ള നീക്കമാണെന്ന്  ആരോപണം. നിയമാനുസൃതം പട്ടയം ലഭിച്ചവരുടെ അവകാശങ്ങള്‍ റദ്ദാക്കി കയ്യേറ്റക്കാര്‍ക്ക് പട്ടിയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധവും പുനരധിവാസ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്നതുമാണ്. 

ഇതിനെതിരെ ജനുവരി മാസം ആദ്യം കലക്ടറേറ്റിനു മുന്നില്‍ സമരം ആരംഭിക്കാനാണ് ആദിവാസി സംഘടനകളുടെ തീരുമാനം. 2004 ല്‍ ആദിവാസി പുനരധിവാസത്തിന് ആറളം ഫാം ഏറ്റെടുക്കുമ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെയും ആദിവാസി പ്രസ്ഥാനങ്ങളുടെയും പരിഗണനയിലുണ്ടായിരുന്ന മുഖ്യവിഷയം ദുസ്സഹമായ ജീവിത സാഹചര്യത്തില്‍ നിന്ന് അതിദുര്‍ബലരായ പണിയ വിഭാഗത്തിന് ഭൂമി നല്‍കി പുനരധിവസിപ്പിക്കുക എന്നതായിരുന്നു. 

2006 ല്‍ തയ്യാറാക്കപ്പെട്ട ഗുണഭോക്തൃ ലിസ്റ്റില്‍ ഈ വിഭാഗത്തിന് ആനുപാതികമായ പ്രാതിനിധ്യം ലഭിച്ചിരുന്നു. എന്നാല്‍ 2006 മുതല്‍ പട്ടയം നല്‍കിയ ആദിവാസികള്‍ക്ക് വന്യജീവികളില്‍ നിന്ന് സംരക്ഷണം നല്‍കാനും ആവശ്യമായ വാര്‍ഷിക വികസന സംരംഭങ്ങള്‍ നടപ്പാക്കി കുടിയിരുത്തപ്പെട്ട ആദിവാസികളെ പിടിച്ചുനിര്‍ത്തുന്നതിനും സര്‍ക്കാര്‍ പരാജയപ്പെട്ടു. 

15 ഓളം ആദിവാസികള്‍ കാട്ടാന അക്രമത്തില്‍ കൊല്ലപ്പെടുകയും ഒന്നര ദശകം പിന്നിടുകയും ചെയ്ത ശേഷം മാത്രമാണ് ആന മതില്‍ നിര്‍മ്മാണത്തിന് പുനരധിവാസ മിഷന്‍ ഇപ്പോള്‍ ഫണ്ട് വകയിരുത്തിയത്. ധൂര്‍ത്ത് കൊണ്ട് തകര്‍ന്നു കൊണ്ടിരിക്കുന്ന ആറളം ഫാം കമ്പനിയെ സംരക്ഷിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ട്രൈബല്‍ ഫണ്ട് ഉപയോഗിച്ചത്. ഒന്നര ദശകത്തിന് ശേഷം പട്ടയം റദ്ദാക്കാന്‍ ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും കാണിക്കുന്ന ശുഷ്‌കാന്തി ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനത്തിനുവേണ്ടി കാണിച്ചില്ല.

ആദിവാസികളുടെ വോട്ട് ബാങ്ക് നിലനിര്‍ത്തി പട്ടികവര്‍ഗ്ഗ വികസന ഫണ്ട് തുടര്‍ന്നും ലഭിക്കാന്‍ ആദിവാസികളെ കോളനികളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വിവിധ പഞ്ചായത്തുകള്‍ ആസൂത്രിത നീക്കം നടത്തുകയാണ്. ഒരേ സമയം ആറളം ഫാമിലും പഴയ ആദിവാസി സങ്കേതങ്ങളിലും ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കാന്‍ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകള്‍ മത്സരിക്കുകയാണ്. അതേസമയം കാട്ടാന ശല്യം കൊണ്ടും ദാരിദ്ര്യം കൊണ്ടും സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്ന ആദിവാസികളുടെ പ്ലോട്ടുകള്‍ ആസൂത്രിതമായി കയ്യേറാന്‍ സിപിഎം തന്നെ പ്രോത്സാഹനം നല്‍കി വരികയാണ്.

ആറളം പഞ്ചായത്തിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും നിയമസഭാ മണ്ഡലത്തിലും സിപിഎമ്മിന് അനുകൂലമായ വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്ത് നിന്ന് തങ്ങളുടെ പിന്തുണക്കാരായ ആളുകളെ കൊണ്ടുവന്നു കുടിയിരുത്തുന്ന ആസൂത്ര നടപടിയാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. രണ്ടായിരത്തോളം വരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ പട്ടയം റദ്ദാക്കുന്നതും ഈ രാഷ്ട്രീയ തന്ത്രത്തിന്റെ വിപുലീകരണത്തിനാണ്. ഇത് ഒരു തരത്തിലുള്ള വംശീയ അതിക്രമമാണ്. നവകേരള സദസ്സിന്റെ ഭാഗമായി നിലവിലുള്ള പട്ടയം റദ്ദാക്കുമെന്നും പുതുതായി 1700 പേര്‍ക്ക് പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി ഇരിട്ടിയില്‍ പ്രഖ്യാപിച്ചിരുന്നു. 

ആദിവാസികള്‍ക്ക് നല്‍കുന്ന പട്ടയം അന്യാധീനപ്പെടുത്താന്‍ നിയമം ഇല്ലെന്നും പട്ടയം റദ്ദാക്കാന്‍ ജില്ലാ ഭരണകൂടത്തിന് യാതൊരു അധികാരവും ഇല്ലെന്നും ആദിവാസി ഗോത്ര മഹാസഭ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കോയ്യോന്‍, പി.കെ. കരുണാകരന്‍, കെ. സതീശന്‍, ജാനകി താഴത്തു പറമ്പില്‍ എന്നി

Tags