കണ്ണൂര്‍ വിമാനത്താവളത്തില്‍ സൗജന്യ പാര്‍ക്കിങ് സംവിധാനം നിര്‍ത്തലാക്കി: യാത്രക്കാര്‍ക്ക് പ്രതിഷേധം

kannur airport

മട്ടന്നൂര്‍: കണ്ണൂര്‍  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കികൊണ്ടുളള പരിഷ്‌കരണം മാര്‍ച്ച് 31-ന് രാത്രി പന്ത്രണ്ടുമണിയോടെ നിലവില്‍ വരുമെന്ന് കിയാല്‍  എം,ഡി വിമാനത്താവളത്തില്‍ അറിയിച്ചു. 2025- മാര്‍ച്ച് വരെയാണ് പുതിയ പരിഷ്‌കരണം നടപ്പില്‍വരുത്തുക. 

വാഹനങ്ങള്‍ ടോള്‍ ബൂത്ത് കടന്ന് അകത്തേക്ക് കടന്നതിനുശേഷമുളള പതിനഞ്ച് മിനുറ്റ് പാര്‍ക്കിങാണ് ഒഴിവാക്കിയത്.  ഇരുചക്രവാഹനങ്ങള്‍ രണ്ടുമണിക്കൂര്‍ വരെ പാര്‍ക്ക് ചെയ്യുന്നതിന് പതിനഞ്ച് രൂപയും പിന്നീടുളള ഓരോമണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് പത്തുരൂപയും ഈടാക്കും. 

ഓട്ടോറിക്ഷകള്‍ ആദ്യരണ്ടു മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നതിന് 20-രൂപയും പിന്നീടുളള ഓരോമണിക്കൂറിനും പത്തുരൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുകയെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.കാര്‍, ജീപ്പ് തുടങ്ങിയവക്ക് ആദ്യ രണ്ട് മണിക്കൂറിന് 50 രൂപയും ശേഷം ഓരോ മണിക്കൂറും 20 രൂപ വീതം അടക്കണം. ടെംപോ, മിനി ബസ് എന്നിവക്ക് ആദ്യ രണ്ട് മണിക്കൂറില്‍ 100 രൂപയും തുടര്‍ന്ന് ഓരോ മണിക്കൂറിലും 20 രൂപയുമാണ് കൂടുതല്‍ ഈടാക്കുന്നത്.

ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ വരെ 120 രൂപയും പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം അടക്കണമെന്നും കിയാല്‍  എം,ഡി അറിയിച്ചു. സംഭവത്തില്‍ അതിശക്തമായ പ്രതിഷേധം യാത്രക്കാരില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. വിവിധ സംഘടനകള്‍ പ്രതിഷേധ സമരം നടത്തുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
 

Tags