ഹിന്ദു ഐക്യവേദിയുടെ ഇടപെടൽ ഫലം കണ്ടു; കൂവപ്പടി പഞ്ചായത്തിൽ പൊതുശ്‌മശാനനിർമ്മാണം പുരോഗമിയ്ക്കുന്നു
![public cemetery](https://keralaonlinenews.com/static/c1e/client/94744/uploaded/2450e3805205c80b24044af88b8fc132.jpg?width=823&height=431&resizemode=4)
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ പൊതുശ്‌മശാനത്തിനായുള്ള ഹിന്ദു ഐക്യവേദിയുടെ വർഷങ്ങൾനീണ്ട ജനകീയ ഇടപെടലുകൾക്ക് ഫലം കണ്ടുതുടങ്ങി. ഗ്രാമപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ഗ്യാസ് ക്രിമറ്റോറിയത്തിന്റ നിർമ്മാണപ്രവർത്തനങ്ങൾ ഒമ്പതാം വാർഡിലെ കുറിച്ചിലക്കോടിനടുത്ത് മയൂരപുരത്ത് അവസാനഘട്ടത്തിൽ. കുറിച്ചിലക്കോട് -അകനാട് റോഡിൽ നിന്നും 4 കിലോമീറ്റർ അകലെ ജനവാസമില്ലാത്ത പ്രദേശത്താണ് പൊതുശ്മശാനത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
രണ്ടു വില്ലേജുകളിലായി 20 വാർഡുകളുള്ള പഞ്ചായത്തിൽ മൃതദ്ദേഹങ്ങൾ സംസ്കരിക്കുന്നതിനായി മറ്റുപ്രദേശങ്ങളിലേയ്ക്ക് കൊണ്ടുപോകേണ്ട ഗതികേടിലായിരുന്നു ഇത്രയുംനാൾ ജനങ്ങൾ. ഹിന്ദു ഐക്യവേദിയുടെ കൂവപ്പടി പഞ്ചായത്ത് സമിതിയാണ് ജനകീയാവശ്യവുമായി ആദ്യമായി മുന്നോട്ടു വന്നത്. 2016-ൽ ആണ് ആവശ്യമുന്നയിച്ച് ഗ്രാമപ്പഞ്ചായത്തിൽ ആദ്യനിവേദനം നൽകുന്നത്. അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. തുടർന്ന് 2018ലും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
പലവട്ടം ചർച്ചകൾ നടന്നെങ്കിലും അനാസ്ഥമൂലം നടപടികളൊന്നുമുണ്ടായില്ല. 2021-ൽ ശ്മശാനത്തിനായി സ്ഥലം കണ്ടെത്തി പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും കോവിഡ് കാലത്ത് പാതിവഴിയിൽ അതു നിലച്ചു. അങ്ങനെയിരിയ്ക്കെ കഴിഞ്ഞ ജൂലൈയിൽ ഹിന്ദു ഐക്യവേദി ഇതുസംബന്ധിച്ച വിവരാവകാശ രേഖ ആവശ്യപ്പെട്ടതോടെയാണ് വീണ്ടും ചർച്ചകൾ തുടങ്ങിയതെന്ന് ജനറൽ സെക്രട്ടറി ഗിരീഷ് നെടുമ്പുറത്ത് പറഞ്ഞു. ജനകീയ പ്രതിഷേധത്തെത്തുടർന്ന് സമരപരിപാടികളുമായി മുന്നോട്ടുപോകാനിരിയ്ക്കെയാണ് ശ്മശാനനിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാനുള്ള പ്രമേയം പഞ്ചായത്ത് ഭരണസമിതി കൈക്കൊണ്ടത്.
പിന്നീട് നിർമ്മാണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ കൈമാറാനായി ഐക്യവേദി നേതാക്കളുമായി പഞ്ചായത്ത് സെക്രട്ടറി ചർച്ചയ്ക്ക് വിളിച്ചിരുന്നു. നിർമ്മാണ നിർവ്വഹണ ഏജൻസിയായ റെയ്ഡ്കോയുമായി നിർമ്മാണക്കരാറിലേർപ്പെടാൻ തീരുമാനമായതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മൂന്നു മാസത്തിനുള്ളിൽ പൊതുശ്‌മശാനത്തിന്റെ നിർമ്മാണജോലികൾ അടിയന്തരമായി പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഐക്യവേദി പ്രവർത്തകർ.
കെട്ടിടത്തിന്റെ പണികളിൽ കുറച്ചുമാത്രമേ ബാക്കിയുള്ളൂ. ചുറ്റുമതിലും പൂർത്തിയായി. വൈദ്യുതി ലഭിച്ചുകഴിഞ്ഞു. ഇനി ക്രിമറ്റോറിയത്തിന്റെ സാമഗ്രികൾ പൂർണ്ണതോതിൽ സജ്ജമാക്കി റോഡ് നിർമ്മാണവും പൂർത്തിയാക്കേണ്ടതുണ്ട്. മയൂരപുരത്ത് ശ്‌മശാനം വരുന്നതോടെ കൂവപ്പടി, മുടക്കുഴ, വേങ്ങൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് അതേറെ പ്രയോജനപ്രദമാകും. ഹിന്ദു ഐക്യവേദി നേതാക്കളായ വി.പി. ശ്രീനിവാസൻ, സി. ജി. സുദർശനൻ, ഗിരീഷ് നെടുമ്പുറത്ത്, സി. എൻ. സന്തോഷ്, വാർഡ് മെമ്പർമാരായ ശശികല രമേഷ്, ഹരിഹരൻ പടിയ്ക്കൽ തുടങ്ങിയവരുമായാണ് പഞ്ചായത്ത് സെക്രട്ടറി അവസാനവട്ട ചർച്ചകൾ നടത്തിയത്.