കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ചാണ് ചിലർ എംപിയാകുന്നത്: ആരിഫിനെതിരെ ഒളിയമ്പുമായ് ജി. സുധാകരൻ
![sudhakaran](https://keralaonlinenews.com/static/c1e/client/94744/uploaded/c2779e84a22e91dd588e43b76d1fdd53.gif?width=823&height=431&resizemode=4)
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടയിൽ ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം ആരിഫിനെതിരെ ഒളിയമ്പുമായ് മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ.
കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ചിലര്‍ എംഎല്‍എയും എംപി യുമൊക്കെ ആവുന്നതെന്ന് ജി.സുധാകരന്‍ തുറന്നടിച്ചു. ഒരു സ്ഥാനത്ത് എത്തുന്നതിന് മുമ്പ് എംഎല്‍എയും എംപിയുമാകണമെന്ന മോഹമാണ് ചിലര്‍ക്ക്. അത് കൈപിടിച്ച് കയറ്റിയവന്റെ കഴുത്തിന് വെട്ടുന്ന പരിപാടിയാണ്. അവനെ അങ്ങ് തട്ടിക്കളഞ്ഞാല്‍ തനിക്ക് അവിടെ കയറിയിരിക്കാം. എന്നിട്ട്, അവിടെ കയറിയിരുന്നിട്ട് കൈകാലിട്ടടിക്കും. ഇതാണിപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
ആലപ്പുഴയിലെ സിപിഎമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന ഗ്രൂപ്പ് പോര് തെരഞ്ഞെടുപ്പ് ആരവത്തിനിടയിൽ മൂർദ്ധന്യാവസ്ഥയിലെത്തിയെന്നാണ് സുധാകരന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നേരത്തെ, യുഡിഎഫ് സ്ഥാനാർഥി അതിശക്തനാണെന്ന പരാമർശം എൽഡിഎഫ് വേദിയിൽ നടത്തി ജി. സുധാകരൻ ആരിഫിനെ വെട്ടിലാക്കിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരായി സിപിഎമ്മിലും മുന്നണിക്കുള്ളിലും ശക്തമായ അടിയൊഴുക്ക് ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതിനിടയിലാണ് സുധാകരന്റെ ഒളിയമ്പ് എന്നതും ശ്രദ്ധേയമാണ്.