പെരുഞ്ചെല്ലൂർ സംഗീത സഭയെ ദ്രുതതാളങ്ങളിലാറാടിച്ച് യുവ കർണാടക ഗായിക വിദുഷി സ്പൂർത്തി റാവു

google news
hggg

തളിപ്പറമ്പ : പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അമ്പത്തിഒമ്പതാം കച്ചേരി ദ്രുതതാളങ്ങളിലാറാടിച്ച് യുവ കർണാടക ഗായിക വിദുഷി സ്പൂർത്തി റാവു . ഹൃദ്യമായ ഒരു അനുഭവമായി പെരുഞ്ചെല്ലൂർ സംഗീത ആസ്വാദകർക്ക് . ലോക പ്രശസ്ത സംഗീതജ്ഞരായ രഞ്ജനി - ഗായത്രി സഹോദരിയുടെ ശിഷ്യയാണ് . 

ദ്രുതതാളങ്ങളില്‍ മിനുക്കിയെടുത്ത് സദസ്സില്‍ രാഗമഴ പൊഴിക്കുമ്പോള്‍ പുറത്ത് മന്ത്രസ്ഥായിയിലും താരസ്ഥായിയിലും ചിങ്ങമാസ മഴ ഭാവപൂർണ്ണമായി.
 
വിരിബോണി വര്‍ണത്തോടെ കച്ചേരി തുടങ്ങുമ്പോള്‍തന്നെ പെരുഞ്ചെല്ലൂർ സംഗീതാസ്വാദകർക്കു കരുതിവെച്ചതെന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ സദസ്സ് കൂടെ താളമിട്ടു. വാതാപിയിൽ വാഴുന്ന ഗണപതിയെ സ്തുതിച്ചു കൊണ്ട് കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിലെ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ ഹംസധ്വനി രാഗത്തിലെ വാതാപി ഗണപതിം ഭജേ...എന്ന കൃതി അലങ്കാരത്തികവാര്‍ന്നതെന്നതിനെക്കാള്‍ ചിട്ടപ്രധാനമായിരുന്നു.

iuy

ആഗമ സമ്പ്രദായ നിപുണയായ ദേവി ശ്രീ അഖിലാണ്ഡേശ്വരി എന്നെ സംരക്ഷിക്കൂ എന്ന അർത്ഥമുള്ള , മുത്തുസ്വാമി ദീക്ഷിതർ ദ്വിജാവന്തിരാഗത്തിന്റെ സമ്മോഹനത അനുഭവിപ്പിച്ച അഖിലാണ്ഡേശ്വരി രക്ഷമാം... എന്ന കീര്‍ത്തനത്തിലെ സ്വരപ്രസ്താരം സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. 

ഷണ്മുഖപ്രിയ രാഗത്തിലെ ആദി താളത്തിൽ ചിട്ടപ്പെടുത്തിയ പട്ടനാം സുബ്രമണ്യ അയ്യരുടെ മരിവേറെ ദിക്കെവരയ്യ രാമ എന്ന കീർത്തനം ഏറെ മനോരഞ്ജകമായി . സാഹിത്യത്തിലെ സ്ഫുടതയും ഭാവാത്മകതയും തിളക്കംനല്‍കി. 

ഒറ്റയടിക്ക് ദുഃഖം നിറഞ്ഞ മനസ്സിൽ ഒരു സചേതനമായ സ്വരമുയർത്തുകയും ഒരേസമയം ഒരു ആശ്വാസം നൽകുകയും ചെയ്യുന്ന മുഖാരി രാഗത്തിലെ നീലകണ്ഠ ശിവൻ ചിട്ടപ്പെടുത്തിയ എൻറയിക്ക് ശിവ കൃപയ് വരുമോ എന്ന തമിഴ് കീർത്തനം ആലാപനത്തിലെ ആഴവും പരപ്പുംകൊണ്ട് ആസ്വാദകമനസ്സുകളെ വിസ്മയിപ്പിച്ചു. 

ത്യാഗരാജ സ്വാമികളുടെ മാളവി രാഗത്തിലെ നേനറുഞ്ചി നനു അന്നിട്ടീക്കി,  വാഗധീശ്വരി രാഗത്തിലെ പരമാത്മുഡു വെലിഗേ മുച്ചട എന്ന തെലുഗു കീർത്തനങ്ങൾ ഭാവസമ്പുഷ്ടവും പ്രസന്നവുമായ ആലാപനത്തിലൂടെ സദസ്സിനെ അലിയിച്ചെടുത്തു.  

ആഹിർഭൈരവ് രാഗത്തിലെ 'രഘുവര തുമകൊ മേരി ലാജ് ' എന്ന ഭജൻ കേള്‍വിക്ക് ശീതളാനുഭവം പകരുന്നതായിരുന്നു .വയലിൻ മാസ്‌ട്രോ ലാൽഗുഡി ജി.ജയരാമൻ ചിട്ടപ്പെടുത്തിയ മധുവന്തി രാഗത്തിലെ തില്ലാനയോടെയാണ് മൂന്ന് മണിക്കൂർ നീണ്ട സംഗീത പെരുമഴക്ക് തിരശ്ശീല വീണത്.

കീര്‍ത്തനങ്ങളുടെ രാഗഭാവം ഒട്ടും ചോരാതെ വയലിനില്‍ വി . എസ് . ഗോകുൽ ആലങ്കോട് , മൃദംഗത്തിൽ ബംഗളൂരിലെ കൗശിക് ശ്രീധർ,  മുതിർന്ന മുഖര്‍ശംഖ് വിദ്വാൻ പയ്യന്നൂർ ഗോവിന്ദ പ്രസാദ് എന്നിവരും പക്കമേളത്തില്‍ മികച്ചപിന്തുണയേകി. ആത്മവിശ്വാസമാര്‍ന്ന നാദങ്ങളൊരുക്കിയ തനിയാവർത്തനം സദസ്സിന് ഹരംപകര്‍ന്നു.

പി .എസ് . ശാന്തകുമാരി കലാകാരന്മാരെ ആദരിച്ചു . നവലയ ഗീതം സംഘടിപ്പിച്ച ഓൾ ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റർ ആലാപ് വിനോദിനെ കല്യാണി സ്കൂൾ ഓഫ് കർണാടിക്  മ്യൂസിക്കിലെ വിദുഷി ബിന്ദു സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. വിജയ് നീലകണ്ഠൻ കലാകാരന്മാരെ പരിചയപ്പെടുത്തി സംസാരിച്ചു .

Tags