തൃശ്ശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താല്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
തൃശൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കനാല്‍ബേസില്‍ വടക്കുംതറ വീട്ടില്‍ മിഥുനെയാണ് ( 34) ഡിവൈ.എസ്.പി. ബാബു കെ. തോമസ്, സി.ഐ. അനീഷ് കരീം എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇരിങ്ങാലക്കുട ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന തെക്കേത്തല വീട്ടില്‍ ജിനു ലാലിനാണ് വെട്ടേറ്റത്. മെറീന ഹോസ്പിറ്റല്‍ ജങ്ഷനിലെ
തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ജിനുലാല്‍. പിണ്ടി പെരുന്നാളിനിടെ ജിനുലാലും കൂട്ടരും മിഥുനുമായി
അടിപിടിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ ആക്രമിക്കാന്‍ പദ്ധതിയിട്ടു നടക്കുകയായിരുന്നു മിഥുന്‍.
തട്ടുകടയ്ക്കടുത്തുവച്ച് ജിനുലാലിനെ കണ്ടയുടെനെ ഓട്ടോയിലെത്തിയ പ്രതി വാളുമായി ഓടിയെത്തി കഴുത്തിനു പുറകില്‍ വെട്ടുകയായിരുന്നു. ഭയന്നുപോയ ജിനു പ്രാണരക്ഷാര്‍ഥം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക്
ഓടിക്കറിയതിനാല്‍ തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെടുകയായിരുന്നു. കഴുത്തിന് പുറകില്‍ ആഴത്തിലുള്ള മുറിവേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആക്രമണശേഷം ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതി മൂന്നുപീടികയില്‍ എത്തി അവിടന്ന് പല ബൈക്കുകളില്‍ കയറി കൊടുങ്ങല്ലൂര്‍ പോയി അര്‍ധരാത്രിയോടെ ചാലക്കുടിയിലെത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. രണ്ടു വര്‍ഷം മുന്‍പ് വിവാഹവീട്ടിലെ കത്തിക്കുത്ത് കേസുള്‍പ്പെടെ ആറോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മിഥുന്‍ .
ഇരിങ്ങാലക്കുട എസ്.ഐ. എം.എസ്. ഷാജന്‍, എസ്. ശ്രീലാല്‍, ക്ലീറ്റസ്, എ.എസ്.ഐ. കെ.എ. ജോയ്, സീനിയര്‍ സി.പി.ഒ. എ.കെ. രാഹുല്‍, സി.പി.ഒ. അനീഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.