ലോക്‌സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട പൂര്‍ണ സജ്ജമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട പൂര്‍ണ സജ്ജമെന്ന്  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍  


പത്തനംതിട്ട :   ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട ജില്ല പൂര്‍ണ്ണസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. 

അഞ്ച് ശതമാനം ബൂത്തുകള്‍ വനിതാ പോളിംഗ് ബൂത്തുകളായി പ്രഖ്യാപിക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ് സേനകളുടെ പ്രത്യേക ടീമുകള്‍ തയ്യാറാണ്. വോട്ടിംഗ് മെഷീനുകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രതികരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക ടീമിനെ പോലീസ് വകുപ്പ് നിയോഗിച്ചിട്ടുണ്ട്.

സമ്മതിദാനത്തിനെത്തുന്ന  എല്ലാവര്‍ക്കും മികച്ച വോട്ടിംഗ് അനുഭവം സമ്മാനിക്കുന്ന തരത്തിലാവണം ക്രമീകരണങ്ങള്‍.  പോളിങ് ബൂത്തുകള്‍ സ്ത്രീ സൗഹൃദമായിരിക്കണം. വയോജനങ്ങള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.  ബൂത്തുകളിലെ വരികള്‍ നീണ്ടുപോകാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യണം. 80 വയസിനു മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ലഭ്യമാക്കണം. നൂറു വയസിനു മുകളില്‍ പ്രായമുള്ള വോട്ടര്‍മാരുടെ വീടുകളില്‍ നേരിട്ടെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തണം.
ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ ബൂത്തുകളും നേരിട്ടു സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണം. 

കുടിവെള്ളം, റാമ്പുകള്‍, ശുചിമുറികള്‍ തുടങ്ങിയ  അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പു വരുത്താന്‍ ബിഎല്‍ഒമാര്‍ പരിശോധന നടത്തി മരണപ്പെട്ടവരുടെയും ഇരട്ടിപ്പ്  വോട്ടര്മാരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ഷിബു, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, എഡിഎം സുരേഷ് ബാബു, ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) പദ്മചന്ദ്രക്കുറുപ്പ്, സെക്ഷന്‍ ഓഫീസര്‍ ശിവലാല്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags