കേരളത്തില്‍ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞു: മന്ത്രി ഡോ. ആര്‍.ബിന്ദു

google news
r bindu minister


പാലക്കാട് :  താലൂക്കിലെ ചെറുകിട സംരംഭകരുടെ വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടത്തുന്ന വ്യവസായ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു  നിര്‍വഹിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. പവലിയന്‍ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. 

നിലമ്പൂര്‍ നഗരസഭയുടെ സഹകരണത്തോടെ ജനുവരി 10 മുതല്‍13 വരെ നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.
സാങ്കേതിക തടസങ്ങളില്ലാതെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നത് നടപ്പിലാക്കാന്‍ സാധിച്ചതാണ് എട്ട് മാസത്തിനകം ഒരു ലക്ഷത്തിലേറെ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സംസ്ഥാനത്തിനായതെന്ന് മന്ത്രി പറഞ്ഞു. അതുവഴി മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നല്‍കാന്‍ സാധിച്ചത്. എന്നും തൊഴില്‍ അന്വേഷകരായി മാറി നില്‍ക്കാതെ സംരംഭങ്ങളിലൂടെ തൊഴില്‍ ദാതാക്കളായി മാറുവാന്‍ യുവാക്കള്‍ക്ക് കഴിഞ്ഞു എന്നുള്ളതാണ് സര്‍ക്കാറിന്റെ ഈ സംരംഭക വര്‍ഷത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയില്‍ മാത്രം 10910 സംരംഭങ്ങളിലായി 796 കോടി നിക്ഷേപവും 25280 പേര്‍ക്ക് തൊഴിലും ലഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ താലൂക്കില്‍ 1887 സംരംഭങ്ങളിലായി 112 കോടി നിക്ഷേപവും 4211 പേര്‍ക്ക് തൊഴിലുമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.


മേള ഓഫീസ് ഉദ്ഘാടനം നിലമ്പൂര്‍ നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം നിര്‍വഹിച്ചു. ഫുഡ് കോര്‍ട്ട് ഉദ്ഘാടനം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ  നിര്‍വഹിച്ചു. മിഷിനറി എക്‌സ്‌പോ ഉദ്ഘാടനം നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍ നിര്‍വഹിച്ചു.

നിലമ്പൂര്‍ താലൂക്ക് പരിധിയിലെ വിവിധങ്ങളായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന 47 സംരംഭങ്ങളുടെ സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുള്ളത്. കരകൗശല വസ്തുക്കള്‍, യന്ത്രോപകരണങ്ങള്‍ ഭക്ഷ്യോത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഫര്‍ണിച്ചറുകള്‍, നിത്യോപയോഗ സാധനങ്ങള്‍, ലൈവ് ഫുഡ് കോര്‍ട്ട് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത കൈത്തൊഴിലുകാരുടെയും ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെയും സ്റ്റാളുകളും ഉണ്ട്. ഉത്പാദകരില്‍ നിന്ന് വിലക്കുറവോടെ നേരിട്ട് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ ഉപഭോക്താക്കള്‍ക്ക് മേളയില്‍ അവസരമുണ്ടാകും. കൂടാതെ എല്ലാ ദിവസവും വൈകുന്നേരം പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം എട്ട് വരെയാണ് മേളയുടെ പ്രവര്‍ത്തനം. 

പ്രവേശനം സൗജന്യമാണ്. സംരംഭകര്‍ക്ക് ആവശ്യമായ ഹെല്‍പ്പ് ഡെസ്‌ക് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കെ.സ്വിഫ്റ്റ്, എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷന്‍, ഉദ്യം രജിസ്‌ട്രേഷന്‍, പാക്കിംഗ് ലൈസന്‍സ് തുടങ്ങിയവ ഓണ്‍ലൈന്‍ ചെയ്യുന്നതിന് മേളയില്‍  സൗകര്യമുണ്ടാകും.

പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി ജയിംസ്, എം.കെ.നജ്മുന്നീസ, ഗോപി താളിക്കുഴി, കെ.രാമന്‍കുട്ടി, എല്‍.ഡി.എം. ജിതേന്ദ്രന്‍, മാനേജര്‍ എ.അബ്ദുള്‍ ലത്തീഫ്, വിന്‍സണ്‍ ഗോണ്‍സാഗ , വിനോദ് പി മേനോന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, നിലമ്പൂര്‍ താലൂക്ക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags