യുവതികളിലെ ഹൃദയാഘാത സാധ്യത ; പഠനം പറയുന്നത് നോക്കാം..

google news
womenshealth

വളരെ ചെറിയ പ്രായത്തിൽ പോലും പലരും ഹൃദയാഘാതം കാരണം മരണപ്പെടുന്നത് വാർത്തകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഹൃദയാരോഗ്യത്തിലും വളരെ ശ്രദ്ധാലുക്കളാകാൻ മിക്കവരും ശ്രമിക്കാറുണ്ട്. എന്നാൽ പുതിയ പഠന റിപ്പോർട്ടുകളിൽ പ്രതിബാധിക്കുന്നത് യുവാക്കളെ അപേക്ഷിച്ച് യുവതികളിൽ ഹൃദയാഘാതത്തിന്റെ നിരക്ക് വർധിച്ചു വരുന്നു എന്നാണ്.

യേല്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു റിപ്പോർട്ട്. യുവതികളില്‍ ഹൃദയാഘാത സാധ്യത ഉയർത്താൻ കാരണമായ ഏഴ് ഘടകങ്ങളാണ് ഗവേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നത്.ഹൃദയാഘാതം സംഭവിച്ചാൽ മരണപ്പെടാനുള്ള സാധ്യത പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിൽ രണ്ട് മടങ്ങ് കൂടുതലാണ് എന്നാണ് യേൽ സർവകലാശാലയുടെ പഠനങ്ങളിൽ പറയുന്നത്.

അതിൽ തന്നെ യുവതികളുടെ ഹൃദയാഘാതങ്ങളിൽ 84 ശതമാനവും കാരണമാകുന്നത് പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, വിഷാദം, പുകവലി, ഹൃദ്രോഗ കുടുംബചരിത്രം, ഉയര്‍ന്ന കൊളസ്ട്രോള്‍, കുറഞ്ഞ കുടുംബവരുമാനം എന്നീ ഏഴ് ഘടകങ്ങളാണെന്നും ഗവേഷകർ പറയുന്നു.

സ്ത്രീകളിൽ പ്രമേഹവും വിഷാദവുമാണ് ഹൃദയാഘാത കാരണങ്ങളിൽ പ്രധാനമായും പറയുന്നതെങ്കിൽ പുരുഷന്മാരിൽ അത് പുകവലിയും കുടുംബത്തിലെ ഹൃദ്രോഗ പാരമ്പര്യവുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. യുവാക്കളിലും യുവതികളിലും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ വ്യത്യസ്തമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗവേഷകൻ യുവാന്‍ ലു പറയുന്നു.

സ്തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്ന സ്ത്രീകളുടെ അത്രയും എണ്ണം സ്ത്രീകൾ ഇപ്പോൾ ഹൃദ്രോഗികൾ ആണെന്നുള്ള സ്ഥിതി നിലവിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ യുവതികളില്‍ ഹൃദയാഘാത സാധ്യതകളെ പറ്റി കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്.

Tags