മയക്കുമരുന്ന് ഉപയോഗം മുതല്‍ ക്ലാസില്‍വെച്ചുള്ള സ്വയംഭോഗം വരെ, കുട്ടികളില്‍ സ്വഭാവദൂഷ്യം ഏറെയുണ്ടെന്ന് മുരളി തുമ്മാരുകുടി, ക്യാമറ ഒഴിവാക്കിയാല്‍ പ്രശ്‌നം തീരില്ല

Muralee Thummarukudy
Muralee Thummarukudy

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയോ എത്തിച്ചു കൊടുക്കുന്നവരെയോ അറിയാമെങ്കിലും പരാതിപ്പെടാനോ ചൂണ്ടിക്കാണിക്കാനോ ഉള്ള ഭയം കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്ക് കൂടിയുണ്ട്.

കൊച്ചി: പാലക്കാട്ടെ ഒരു സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെതിരെ കൊലവിളി നടത്തിയതും അത് പകര്‍ത്തി പുറത്തുവിട്ടതും ഏറെ വിവാദത്തിനിടയാക്കിയ സംഭവമാണ്. കുട്ടികളെ ന്യായീകരിച്ചും എതിര്‍ത്തുമെല്ലാം ചര്‍ച്ചകള്‍ പൊടിപൊടിച്ചു. എന്നാല്‍, പ്രശ്‌നം അവിടെത്തന്നെ നില്‍ക്കുകയാണെന്നും കുട്ടികളിലെ സ്വഭാവദൂഷ്യം മാറ്റിയെടുക്കാന്‍ ശ്രദ്ധ ചെലുത്തിയേ തീരൂയെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി പറയുന്നത്.

പഴയകാലത്തില്‍ നിന്നും വിഭിന്നമായി കുട്ടികളില്‍ സ്വഭാവദൂഷ്യം ഏറിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗവും ക്ലാസില്‍വെച്ചുള്ള സ്വയംഭോഗവുമൊക്കെ നടക്കുന്ന കാലമാണ്. നമ്മുടെ സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. കാമറ ഒഴിവാക്കിയാല്‍ തീരുന്നതല്ല നമ്മുടെ പ്രശ്‌നങ്ങള്‍. അത് പഠിച്ച് പരിഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

സ്‌കൂള്‍ - കാമറയില്‍ പതിയാത്തത്
ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് ആയിരുന്നല്ലോ കഴിഞ്ഞ ആഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം.
അധ്യാപകര്‍ക്ക് വടി തിരിച്ചു നല്‍കി കുട്ടികള്‍ക്ക് ചുട്ട അടികൊടുത്തു തീര്‍ക്കാവുന്നതാണ് പ്രശ്‌നങ്ങള്‍ എന്ന് ഒരു വശം
പ്രകോപനം എന്ത് തന്നെ ആയാലും കുട്ടികളുടെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ശരിയായില്ല എന്ന് മറ്റൊരു വശം
കുട്ടികളെ ശിക്ഷിച്ച് പരിഹരിക്കാവുന്നതല്ല (സ്‌കൂളിലെ) പ്രശ്‌നങ്ങള്‍ എന്ന് വിദ്യഭ്യാസ മന്ത്രി.
സീരിയസ് ആയ വിഷയമാണ്.
പക്ഷെ ഒരാഴ്ച കഴിഞ്ഞതോടെ സമൂഹത്തിന്റെ ശ്രദ്ധ അതില്‍ നിന്നും മാറി.
ഇന്നിപ്പോള്‍ അത് നമ്മുടെ ചര്‍ച്ചകളിലോ ചിന്തകളിലോ ഇല്ല.
പക്ഷെ പ്രശ്‌നം മാധ്യമങ്ങളില്‍ നിന്നും പോയിട്ടുണെണ്ടെങ്കിലും സ്‌കൂളില്‍ നിന്നും പോയിട്ടില്ല.
ഓരോ തവണ നാട്ടില്‍ പോകുമ്പോഴും ഏതെങ്കിലും ഒക്കെ സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും അധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആയി നിരന്തരം ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ കേരളത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട്‌നാം  അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
കേട്ട് മനസ്സിലാക്കിയിടത്തോളം  നമ്മള്‍ കാമറയില്‍ കണ്ടത് പ്രശ്‌നത്തിന്റെ ചെറിയൊരു അംശം മാത്രമാണ്.
സ്‌കൂളുകളില്‍ മയക്കു മരുന്നിന്റെ സാന്നിധ്യത്തെ പറ്റി ഗ്രാമങ്ങളില്‍ പോലും വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയോ എത്തിച്ചു കൊടുക്കുന്നവരെയോ അറിയാമെങ്കിലും പരാതിപ്പെടാനോ ചൂണ്ടിക്കാണിക്കാനോ ഉള്ള ഭയം കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്ക് കൂടിയുണ്ട്.
ഒമ്പതാം ക്ളാസ്സിലെ കുട്ടികള്‍ മുതല്‍ സ്‌കൂളുകളില്‍ മറ്റു വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ ഒക്കെ നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതും ചിലയിടത്തെങ്കിലും ക്ളാസ്സ്റൂമില്‍ ഇരുന്നു സ്വയംഭോഗം ചെയ്യുന്നതും നേരിട്ട് കണ്ട അധ്യാപകര്‍ അക്കാര്യം പറഞ്ഞിട്ടുണ്ട്
കുട്ടികളുടെ അക്രമവാസന അടിപിടിയില്‍ നിന്നും കത്തിക്കുത്തിലേക്ക് വരുന്നത്, സ്‌കൂളിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കൊട്ടേഷന്‍ ഗാംഗിനെ വിളിക്കുന്നത് ഒക്കെ സംഭവിക്കുന്നു
പ്രൊഫഷണല്‍ കോളേളുകളില്‍ മാത്രം ഉണ്ടായിരുന്ന റാഗ്ഗിംഗ് എന്ന ക്രൈം സ്‌കൂളുകളില്‍ എത്തുന്നു
മൊബൈല്‍ ഫോണ്‍ വഴി സ്വദേശിയും വിദേശിയും ആയ പോണ്‍ ഒഴുകുന്നു, കൈമാറ്റം ചെയ്യപ്പെടുന്നു
കുട്ടികളുടെ പെരുമാറ്റത്തെ പറ്റി മാതാപിതാക്കളോട് പരാതി പറഞ്ഞാല്‍ സ്വന്തം മക്കളെ ന്യായീകരിക്കുകയും  അധ്യാപകരെയും സ്‌കൂളിനെ തന്നെയും കുറ്റപ്പെടുത്തുന്ന രീതിയാണ് ഭൂരിഭാഗം മാതാപിതാക്കളും സ്വീകരിക്കുക എന്നാണ് അധ്യാപകര്‍ പറയുന്നത്.
സ്‌കൂളുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പോലീസില്‍ എത്തുന്നതും അധ്യാപകരും മാനേജ്മെന്റും ഒക്കെ പ്രതികള്‍ ആകുന്നതും അപൂര്‍വ്വമല്ല
ഇതൊക്കെ അധ്യാപകരുടെ മനസ്സില്‍ ഉണ്ട്.
സ്‌കൂളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും സ്‌കൂളുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധ്യാപകരുടെ തൊഴില്‍ സ്ഥിരത എയ്ഡഡ് സ്‌കൂളുകളില്‍ പോലും കുട്ടികളുടെ എണ്ണത്തെ ആണ് ആശ്രയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉള്ള കുട്ടികളെ എങ്ങനെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ അവരുടെ പെരുമാറ്റ ദൂഷ്യങ്ങള്‍ക്കെതിരെ കണ്ണടക്കാനാണ് ഇപ്പോള്‍ അധ്യാപകര്‍ ശ്രമിക്കുന്നത്.
പണ്ടൊക്കെ ഒരു ഗ്രാമത്തി ല്‍ ഒരു സ്‌കൂള്‍ അല്ലെങ്കില്‍ പല ഗ്രാമങ്ങള്‍ക്ക് കൂടി രു സ്‌കൂള്‍ എന്നതായിരുന്നു രീതി. കുട്ടികള്‍ അവരുടെ ഏറ്റവുമടുത്തുള്ള സ്‌കൂളുകളില്‍ ആണ് പോയിരുന്നത്. ഓരോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും അധ്യാപകരും ഒക്കെ തന്നെ പരിസരം അറിയുന്നവര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ സ്‌കൂളില്‍ ഒരു പ്രശ്‌നം ഉണ്ടായാല്‍ അതിനെ ഉടന്‍ പോലീസിലോ മാധ്യമശ്രദ്ധയിലോ കൊണ്ടു വന്ന് അധ്യാപകരെയോ കുട്ടികളെയോ മാനേജ്മെന്റിനെയോ ഒക്കെ ' കാന്‍സല്‍' ചെയ്യുന്ന രീതി ഇല്ലായിരുന്നു.
ഇന്നിപ്പോള്‍ അത് മൊത്തം മാറി. വെങ്ങോല പോലുള്ള ഒരു ഗ്രാമത്തില്‍ നിന്നും പതിനെട്ട് വ്യത്യസ്ത സ്‌കൂളുകളിലേക്കാണ് ദിവസേന സ്‌കൂള്‍ ബസുകള്‍ പോകുന്നത്. ഒരു വീട്ടില്‍ ഉള്ള കുട്ടികള്‍ പോലും വ്യത്യസ്ത സ്‌കൂളുകളില്‍ ആണ് പഠിക്കുന്നത്. സ്‌കൂള്‍ അധ്യാപകരും മാതാപിതാക്കളും അതുവഴി കുട്ടികളും തമ്മിലുള്ള സോഷ്യല്‍ കാപ്പിറ്റല്‍ ഇപ്പോള്‍ ഇല്ല.
ഇതിനോട് കൂടി സ്‌കൂളുകള്‍ തമ്മിലുള്ള മത്സരം, മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരം, സോഷ്യല്‍ മീഡിയ ഒക്കെ ചേര്‍ന്നപ്പോള്‍ ചെറിയ പ്രശ്‌നങ്ങളെ വലുതാക്കുക എന്നത് സ്റ്റാന്‍ഡേര്‍ഡ് ആയി.
സ്‌കൂളിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പോലീസ് കേസാക്കാനും അതില്‍ കുരുങ്ങുന്ന അധ്യാപകര്‍ക്ക് മാനവും തൊഴിലും ഒക്കെ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു.
സ്‌കൂളുകള്‍ എന്നാല്‍ വിദ്യ അഭ്യസിക്കുന്ന സ്ഥലം മാത്രമല്ല കുട്ടികളെ സമൂഹത്തില്‍ നല്ല പൗരന്മാരായി വളര്‍ത്തുന്ന സ്ഥലം കൂടി ആയിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. പക്ഷെ മാറിയ സാഹചര്യത്തില്‍ അധ്യാപകര്‍ വിദ്യാഭ്യാസം എന്ന  ലക്ഷ്യത്തിലേക്ക് അവരുടെ ഉത്തരവാദിത്തത്തെ ചുരുക്കിയിട്ടുണ്ട്.
പണ്ട് കാലത്ത് എല്ലാം നല്ലതായിരുന്നുവെന്ന് ഒട്ടും അഭിപ്രായം ഉള്ള ആളല്ല ഞാന്‍. അധ്യാപകരുടെ ഏകാധിപത്യം ആയിരുന്നു അന്ന്. പഠനത്തിന്റെ രീതി നന്നായി പഠിക്കുന്നവരെ മുന്നോട്ട് കൊണ്ടുപോകാനും മറ്റുള്ളവരുടെ ആത്മവിശ്വാസം നശിപ്പിക്കുന്നതും ആയിരുന്നു. വിദ്യാര്‍ത്ഥികളെ ക്രൂരമായി ശിക്ഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ അധ്യാപകര്‍ ഉണ്ടായിരുന്നു. അധ്യാപകര്‍ ചെയ്യുന്നത് എല്ലാം കുട്ടികളുടെ നന്മക്കാണ് എന്ന് ചിന്തിച്ചിരുന്ന മാതാപിതാക്കള്‍ ഉണ്ടായിരുന്നു. ഇതൊന്നും ശരിയായ കാര്യങ്ങള്‍ ആയിരുന്നില്ല.
പക്ഷെ ഇപ്പോള്‍ പെന്‍ഡുലം മറ്റേ അറ്റത്തേക്ക് പോയിരിക്കുന്നു.
 നമ്മുടെ സ്‌കൂളുകള്‍  വിദ്യാര്‍ത്ഥികളെ മികച്ച പൗരന്മാരാക്കി മാറ്റേണ്ട ഉത്തരവാദിത്തത്തില്‍ നിന്നും മാറി ഫുള്‍എ പ്ലസ് വാങ്ങുകയും എന്‍ട്രന്‍സിന് ഉയര്‍ന്ന റാങ്ക് വാങ്ങുകയും മാത്രം ചെയ്യാന്‍ സഹായിക്കുകയും വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തില്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യാതിരുന്നാല്‍ ഉണ്ടാകുന്ന സമൂഹം നാം ആഗ്രഹിക്കുന്നതോ ഇഷ്ടപ്പെടുന്നതോ ആകില്ല.
വിദ്യാഭ്യസ മന്ത്രി പറഞ്ഞത് പോലെ കുട്ടികളെ ശിക്ഷിച്ചു മാറ്റാവുന്ന വിഷയങ്ങള്‍ അല്ല സ്‌കൂളില്‍ ഉള്ളത്.
പക്ഷെ നമ്മുടെ സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്.
കാമറ ഒഴിവാക്കിയാല്‍ തീരുന്നതല്ല നമ്മുടെ പ്രശ്‌നങ്ങള്‍
അത് പഠിക്കണം, പരിഹാരം ഉണ്ടാക്കണം.
നമ്മുടെ വിദ്യാര്‍ഥികള്‍ നമ്മുടെ ഭാവിയാണ്
അവിടേക്ക് കാമറ ഇല്ലെങ്കിലും സമൂഹത്തിന്റെ ശ്രദ്ധ എപ്പോഴും വേണം

 

Tags