റെയില്‍ യാത്രയില്‍ ലോകത്തെ ഞെട്ടിക്കാന്‍ ഇന്ത്യ, ഹൈഡ്രജന്‍ ട്രെയിനുകള്‍ ട്രാക്കിലേക്ക്, ഡീസലും വൈദ്യുതിയും വേണ്ട, വെള്ളം ഒഴിച്ച് ഓടിക്കാം

Hydrogen Train
Hydrogen Train

ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, കണികാ പദാര്‍ത്ഥങ്ങള്‍ എന്നിവ പുറത്തുവിടുന്നത് ഒഴിവാക്കാന്‍ ട്രെയിനിനെ പ്രാപ്തമാക്കുന്നു.

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ യാത്രയിലേക്കുള്ള പുതുപുത്തന്‍ ചുവടുവയ്പ്പായി 2024 ഡിസംബറില്‍ ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ ട്രാക്കിലേക്ക് ഇറക്കുന്നു. അടുത്ത വര്‍ഷത്തോടെ രാജ്യമെങ്ങും 35 ട്രെയിനുകള്‍ ഓടിക്കാനും ഭാവിയില്‍ എണ്ണം കൂട്ടാനുമാണ് റെയില്‍വേയുടെ പദ്ധതി. ഡീസലോ വൈദ്യുതിയോ ആവശ്യമില്ലത്ത ട്രെയിന്‍ വെള്ളത്തെ അടിസ്ഥാനമാക്കിയാണ് ഓടുക.

ഹൈഡ്രജന്‍-പവര്‍ വിസ്മയം ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നാഴികക്കല്ലാണ്. 2030-ഓടെ 'നെറ്റ് സീറോ കാര്‍ബണ്‍ എമിറ്റര്‍' ആകുക എന്ന ലക്ഷ്യവുമായി ഒത്തുപോകുന്ന പദ്ധതിയാണിത്.

ഈ ട്രെയിന്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ജലത്തെ പ്രാഥമിക വിഭവമായി ഉപയോഗിക്കുന്നത് രാജ്യത്ത് ആദ്യമായിരിക്കും. പരമ്പരാഗത ഡീസല്‍ അല്ലെങ്കില്‍ ഇലക്ട്രിക് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ നൂതന ട്രെയിന്‍ പ്രൊപ്പല്‍ഷന് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കുന്നു. ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍, ഓക്‌സിജനുമായി സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഉപോല്‍പ്പന്നം നീരാവിയും വെള്ളവും മാത്രമാണ് എന്നതിനാല്‍ ഇത് അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കും.

ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, കണികാ പദാര്‍ത്ഥങ്ങള്‍ എന്നിവ പുറത്തുവിടുന്നത് ഒഴിവാക്കാന്‍ ട്രെയിനിനെ പ്രാപ്തമാക്കുന്നു. പരിസ്ഥിതി സൗഹാര്‍ദത്തിനു പുറമേ, ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ ഡീസല്‍ എഞ്ചിനുകളേക്കാള്‍ 60 ശതമാനം കുറവ് ശബ്ദം മാത്രമാണ് പുറപ്പെടുവിക്കുക.

ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടില്‍ 90 കിലോമീറ്റര്‍ ദൂരത്തിലാണ് ഹൈഡ്രജന്‍ ട്രെയിനിന്റെ ട്രയല്‍ റണ്‍ നടക്കുന്നത്. ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്കത്ത-ഷിംല റെയില്‍വേ തുടങ്ങിയ പൈതൃക പര്‍വത തീവണ്ടിപ്പാതകളും മറ്റു റൂട്ടുകളും പരിഗണനയിലുണ്ട്.

യാത്രക്കാര്‍ക്ക് വേഗമേറിയതും സുസ്ഥിരവും സുഖപ്രദവുമായ യാത്ര വാഗ്ദാനം ചെയ്യുന്ന ട്രെയിന്‍ മണിക്കൂറില്‍ പരമാവധി 140 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ മണിക്കൂറിലും ട്രെയിനിന് ആവശ്യമായ രാസപ്രക്രിയകള്‍ക്കായി ഏകദേശം 40,000 ലിറ്റര്‍ വെള്ളം വേണ്ടിവരും. ഇതിനായി പ്രത്യേക ജലസംഭരണ സൗകര്യങ്ങള്‍ നിര്‍മ്മിക്കും. ഒറ്റ യാത്രയില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

80 കോടി രൂപ ചെലവിലാണ് ഓരോ ഹൈഡ്രജന്‍ ട്രെയിനിന്റെയും വികസനം. ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകള്‍ പോലുള്ള വിപുലമായ ഇന്‍ഫ്രാസ്ട്രക്ചര്‍ അപ്ഡേറ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പദ്ധതി വിജയിച്ചാല്‍ ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.

 

Tags