ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം അടിപ്പാത അനുവദിക്കും ; ഉറപ്പുനൽകി ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ


തളിപ്പറമ്പ് : ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്ത് അടിപ്പാത അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഉറപ്പുനൽകി ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ. സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ ശേഷമായിരുന്നു അടിപ്പാത അനുവദിക്കാമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പു നൽകിയത്.
നെല്ലിയോട്ട് ഭഗവതി ക്ഷേത്രം ഉൾപ്പെടെ നിരവധി ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും വിവിധ സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവർക്കുമെല്ലാം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് നിലവിൽ ദേശീയ പാത കടന്നു പോകുന്നത്. ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി തുടങ്ങിയ സമയത്തു തന്നെ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങൾ ബക്കളം നെല്ലിയോട്ട് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപെട്ടിരുന്നു. ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കുന്ന വിധത്തിലുള്ള അടിപ്പാതയെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം ഉദ്യോഗസ്ഥർക്ക് അടിപ്പാതയുടെ ആവശ്യം ബോധ്യപ്പെട്ടതായും അടിപ്പാത നിർമിക്കുന്നത് അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും സ്ഥലം സന്ദർശിച്ച എൻ.എച്ച്.എ.ഐ സീനിയർ എൻജിനിയർ രാമറെഡി ഉറപ്പുനൽകിയതായി മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മറ്റി അംഗം സതീഷ് കുമാർ പറഞ്ഞു.
ദേശീയ പാത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതറിഞ്ഞ് ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി അംഗം പി. വി. സതീഷ് കുമാർ, വാർഡ് കൗൺസിലർ പി പി. മുരളി, സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ,നെല്ലിയോട് ക്ഷേത്രം ഭാരവാഹികൾ, പോനോം കൈക്കാവ് കമ്മിറ്റി അംഗങ്ങൾ, കൂടാതെ നിരവധി നാട്ടുകാരും ഭക്തജനങ്ങളും സ്ഥലത്തെത്തിയിരുന്നു.
