വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; കൊലപാതകം പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിലെ വിരോധം; എഫ്‌ഐആര്‍

tte

തൃശൂരില്‍ ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ട്വന്റിഫോറിന്. വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനില്‍ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്ന് എഫ്‌ഐആര്‍. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എഫ്‌ഐആര്‍.
എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത് ട്രെയിനില്‍ കയറുന്നത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പാണ് ടിക്കറ്റിനെ സംബന്ധിച്ച് തര്‍ക്കം ഉണ്ടാകുന്നത്. പ്രതി ടിക്കറ്റ് എടുത്തിരുന്നില്ല. തുടര്‍ന്ന് പിഴ ഒടുക്കാന്‍ വിനോദ് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നില്‍ക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. പ്രതി രജനീകാന്ത് (42)ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.

റെയില്‍വേ ട്രാക്കില്‍ വീണ വിനോദിന്റെ ദേഹത്ത് കൂടി മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി. വിനോദിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ പലയിടങ്ങളില്‍ നിന്നുമാണ് ലഭിച്ചത്. കാല്‍ അടക്കം വേര്‍പെട്ടുപോയിരുന്നു. വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയിട്ടും പ്രതി രജനീകാന്തിന് കൂസലില്ലായിരുന്നു. ആര്‍പിഎഫ് ചോദ്യം ചെയ്യുന്നതിനിടെ തള്ളിയെന്നും അവന്‍ വീണുവെന്നും പ്രതി പറഞ്ഞു. റെയില്‍വേ പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Tags