'വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നു' ; ചിറ്റയം ഗോപകുമാറിനെതിരെ പരാതിയുമായി മന്ത്രി വീണാ ജോര്‍ജ്

google news
veenageorgechittayamgopakaumar

പത്തനംതിട്ട : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് എല്‍.ഡി.എഫ് നേതൃത്വത്തിന് പരാതി നല്‍കി.ചിറ്റയം ഗോപകുമാര്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നു എന്നാണ് പരാതി. പത്തനംതിട്ടയില്‍ സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതല്ലാതെ യാതൊരു വിധത്തിലുള്ള ഒരു അറിയിപ്പും ഇത് സംബന്ധിച്ച്‌ നല്‍കിയില്ലെന്നും എം.എല്‍.എമാരോട് കൂടിയാലോചന നടത്തുന്നില്ലെന്നുമായിരുന്നു ചിറ്റയം ഗോപകുമാറിന്റെ ആരോപണം.

പത്തനംതിട്ട ജില്ലയില്‍ നിലനില്‍ക്കുന്ന സിപിഐ-സിപിഎം അഭിപ്രായ ഭിന്നതകള്‍ക്കിടെ മറനീക്കിയാണ് ഇത്തരത്തില്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഭാഗത്തുനിന്നും മന്ത്രിക്കെതിരായ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഏകപക്ഷീയമായി മന്ത്രി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നു ഗുരുതര ആരോപണങ്ങളും മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ പരസ്യമായി ഉന്നയിച്ചു. മന്ത്രി വീണ ജോര്‍ജിനെതിരെ ഇതുമായി ബന്ധപ്പെട്ട് സിപിഐക്കും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡെപ്യൂട്ടി സ്പീക്കര്‍ മന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. ഈ വിമര്‍ശനം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് മന്ത്രിയുടെ പരാതി. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് മന്ത്രി പരാതി നല്‍കിയതായാണ് വിവരം.

ജില്ലയിലെ പാര്‍ട്ടിയിലെയും അണികളുടെയും വികാരത്തെ മനസ്സിലാക്കുന്നില്ല. ആശയ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന പരാതിയും മന്ത്രിക്കെതിരെ ചിറ്റയം ഗോപകുമാര്‍ ഉന്നയിച്ചു. അടൂര്‍ ആശുപത്രിയിലെ ലൈംഗിക അതിക്രമ പരാതിയില്‍ താനെടുത്ത നടപടിയെ ചൊല്ലി വ്യക്തിവിരോധം തീര്‍ക്കുകയാണ് ചിറ്റയം ഗോപകുമാര്‍.ഇത്തരത്തിലുള്ള ഏകപക്ഷീയമായും വ്യക്തിപരവുമായിട്ടുള്ള വിമര്‍ശനങ്ങള്‍ തിരിച്ചും ഉന്നയിച്ചു കൊണ്ടാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. അതേസമയം മന്ത്രി വീണ ജോര്‍ജിനെ പിന്തുണച്ചുകൊണ്ട് ജില്ലയിലെ സിപിഎം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിഷയത്തില്‍ മന്ത്രി വീണ ജോര്‍ജ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags