കടുത്ത സാമ്പത്തിക പ്രതിസന്ധി; ലാഭകരമല്ലാത്ത മാവേലി സ്റ്റോറുകള്‍ക്ക് സപ്ലൈകോയുടെ പൂട്ട് വീഴുന്നു

supplyco

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്  വില്‍പന കുറവുള്ള മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സപ്ലൈകോ. ഇതിന്റെ ഭാഗമായി മാവേലി സ്‌റ്റോറുകളുടെ കണക്കെടുപ്പ് പട്ടിക തയ്യാറാക്കി.സംസ്ഥാനത്ത് ആകെ 815 മാവേലി സ്റ്റോറുകളാണുള്ളത്. ഇതില്‍ ലാഭകരമല്ലാത്തവയും വിറ്റുവരവ് ഇല്ലാത്തതും അടച്ചുപൂട്ടാനാണ് തീരുമാനം.

അതേസമയം ഇനി സബ്‌സിഡി ഇനത്തില്‍ വില്‍ക്കാന്‍ സാധനങ്ങള്‍ നല്‍കില്ലെന്ന് സപ്ലൈകോ എം.ഡി., ഔട്ട്‌ലെറ്റ് മാനേജര്‍മാരെ അറിയിച്ചു കഴിഞ്ഞു.2016 മുതല്‍ വില കൂട്ടാതെ സബ്‌സിഡി നല്‍കി 13 അവശ്യസാധനങ്ങള്‍ സപ്ലൈകോ വില്‍ക്കുന്നുണ്ട്. അരിയും സബ്‌സിഡി നല്‍കി വില്‍ക്കുന്നു. ഏകദേശം 1,500 കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. എന്നാല്‍ ബജറ്റില്‍ അനുവദിച്ചത് പത്തുകോടി രൂപ മാത്രമാണ്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സപ്ലൈകോയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ജനുവരി 23-ന് സപ്ലൈകോ എം.ഡി. ശ്രീറാം വെങ്കിട്ടരാമന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ കിട്ടാന്‍ കാത്തിരിക്കേണ്ടതില്ലെന്നും നല്‍കില്ലെന്നും എം.ഡി. ഔട്ട്‌ലെറ്റ് മാനേജര്‍മാരോട് വ്യക്തമാക്കി. ശബരി ഉത്പന്നങ്ങള്‍ വിറ്റ് പണം സമാഹരിക്കണമെന്നും യോഗത്തില്‍ എം.ഡി. നിര്‍ദേശിച്ചു.

 

Tags