കണ്ണൂരിലും വടകരയിലും ഇടതു കോട്ടകളിൽ യു.ഡി.എഫ് തരംഗം; സുധാകരൻ്റെയും ഷാഫിയുടെയും ഭൂരിപക്ഷം അരലക്ഷം കടന്നു

shafi

കണ്ണൂർ: 2019 ന് സമാനമായി 2024ലും ഇടതു കോട്ടകളിൽ കടന്നു കയറി യു.ഡി.എഫ് തരംഗം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിശ്വസിച്ച കണ്ണൂരും വടകരയും വ്യക്തമായ ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയത്തിലേക്ക്. ഇടതു നിയമസഭാ മണ്ഡലങ്ങളിൽ തരംഗം സൃഷ്ടിച്ചാണ് കെ.സുധാകരനും ഷാഫി പറമ്പിലും മുന്നേറുന്നത്. ഒന്നാം റൗണ്ടു മുതൽ ഇടതു കോട്ടകളിൽ നിന്നുള്ള വോട്ടു ചോർച്ച പ്രകടമായിരുന്നു. പിന്നീട് രണ്ടാം റൗണ്ടു മുതൽ യു.ഡി.എഫ് തരംഗം തന്നെയാണ് ഉണ്ടായിരുന്നത്.

കണ്ണൂരില്‍ എം.വി. ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് വരെ ലീഡുണ്ടാക്കിയത് എൽ.ഡി.എഫ് ക്യാംപിനെ നിരാശരാക്കി. ഇതോടെ നാലാം റൗണ്ടിൽ കെ.സുധാകരന്റെ ഭൂരിപക്ഷം 54,735 കടന്നു. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തില്‍ പല നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. കെപിസിസി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും കെ.സുധാകരൻ ലീഡ് ചെയ്തതോടെ യു.ഡി.എഫ് പ്രവർത്തകർ വിജയമുറപ്പിച്ചു.

ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എം.വി. ജയരാജൻ കളത്തിലിറങ്ങിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായിയായിരുന്ന ബിജെപി സ്ഥാനാർഥി രഘുനാഥ് യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നാണ് എൽ.ഡി.എഫ്കരുതിയത്. എന്നാൽഅതുണ്ടായില്ല. സുധാകരനെ സംബന്ധിച്ച്‌ കെപിസിസി അധ്യക്ഷസ്ഥാനം ഉറപ്പിക്കാനുള്ള ആശ്വാസ വിജയമായിരിക്കും ഇത്. കടുത്ത മത്സരം നടക്കുമെന്ന് തോന്നിച്ച വടകരയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഷാഫി പറമ്പിലും മുന്നേറുന്നു. ഭൂരിപക്ഷം  54,864 കടന്നു കഴിഞ്ഞ തവണ കെ. മുരളീധരൻ നേടിയ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് ക്യാംപുകൾ പ്രതീക്ഷിക്കുന്നത്.

Tags